ഗുരുവായൂർ: ഗുരുവായൂർ ഉത്സവത്തോട് അനുബന്ധിച്ച് നഗരസഭ സംഘടിപ്പിക്കുന്ന നിശാഗന്ധി സർഗോത്സവവും പുഷ്‌പോത്സവവും ഞായറാഴ്ച വൈകീട്ട് അഞ്ചിന് ആരംഭിക്കുമെന്ന് നഗരസഭാദ്ധ്യക്ഷ വി.എസ്. രേവതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പുഷ്‌പോത്സവം കെ.വി. അബ്ദുൾ ഖാദർ എം.എൽ.എയും നിശാഗന്ധി സർഗോത്സവം നടൻ ദേവനും ഉദ്ഘാടനം ചെയ്യും. നിശാഗന്ധി സർഗോത്സവത്തിന്റെ ഭാഗമായി ദിവസവും വൈകീട്ട് ആറിന് കലാപരിപാടികൾ അരങ്ങേറും. ഞായറാഴ്ച ഉദ്ഘാടനച്ചടങ്ങിന് ശേഷം ഗാനമേള അരങ്ങേറും.
18ന് 'വെറൈറ്റി ഷോ' അരങ്ങേറും. 19ന് ഉമ്പായിയുടെ സ്മരണാർത്ഥം 'ഹൃദയ് ഗീത്' അവതരിപ്പിക്കും. 20ന് ഡോ. വസന്തകുമാർ സാംബശിവൻ അവതരിപ്പിക്കുന്ന കഥാപ്രസംഗം ചണ്ഡാല ഭിക്ഷുകി അരങ്ങേറും. 21ന് കലാമണ്ഡലം അവതരിപ്പിക്കുന്ന നവകേരളം നൃത്തശിൽപ്പവും കുഴൽമന്ദം രാമകൃഷ്ണൻ അവതരിപ്പിക്കുന്ന മൃദു തരംഗുമാണ് അരങ്ങേറുക. 22ന് പ്രാദേശിക കലാകാരന്മാരുടെ നാട്ടുഗരിമയും, 23ന് 'ജ്ജ് നല്ലൊരു മനുസനാകാൻ നോക്ക്' നാടകവും അവതരിപ്പിക്കും. 24ന് സമീർ ബിൻസി, ഇമാം മജ്ബൂർ എന്നിവർ അവതരിപ്പിക്കുന്ന സൂഫി ഗസലാണ് അരങ്ങിലെത്തുക.
25ന് നാടൻ പാട്ടും ദൃശ്യാവിഷ്‌കാരങ്ങളും ഉൾക്കൊള്ളിച്ച ആദിമക്കൾ അവതരിപ്പിക്കും. 26ന് സിനിമാറ്റിക് കോമഡി മെഗാഷോയോടെ സർഗോത്സവം സമാപിക്കും. നിശാഗന്ധി സർഗോത്സവത്തിന് പ്രവേശനം സൗജന്യമാണ്. പുഷ്‌പോത്സവത്തിന് 30 രൂപയാണ് ടിക്കറ്റ് നിരക്ക്. 12 വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമാണ്. വൈസ് ചെയർമാൻ കെ.പി. വിനോദ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.എസ്. ഷെനിൽ, എം. രതി, ഷൈലജ ദേവൻ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.