ചാവക്കാട്: കരുവന്നൂർ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ചാവക്കാട് നഗരസഭയിൽ പൂർണ്ണമായും ഗുരുവായൂർ നഗരസഭയിൽ ഭാഗികമായും കുടിവെള്ള വിതരണം നടപ്പിലാകും. അതോടെ പാവറട്ടി പദ്ധതി പ്രകാരം തൃത്താലയിൽ നിന്നും ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന കുടിവെള്ളം ഒരുമനയൂർ കടപ്പുറം പഞ്ചായത്തുകളിലേക്ക് നൽകാനാകുമെന്ന് കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ പറഞ്ഞു.

യു.ഐ.ഡി എസ്.എസ്.എം.ടി എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയിൽ ഉൾപ്പെടുത്തി 2009ൽ ആരംഭിച്ച ശുദ്ധജലവിതരണ പദ്ധതിയാണ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യപ്പെടുന്നത്. അർബൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് സ്‌കീം ഫൊർ സ്മാൾ ആൻഡ് മീഡിയം ടൗൺ എന്ന പദ്ധതി പ്രകാരം ചാവക്കാട് ഗുരുവായൂർ നഗരസഭകളുടെ സാമ്പത്തിക വിഹിതവും കേരള - കേന്ദ്ര വിഹിതവും ഉൾപ്പെടെ 54.10 കോടിയാണ് അനുവദിക്കപ്പെട്ടത്. 18ന് തിങ്കളാഴ്ച 4.30ന് ചാവക്കാട് നഗരസഭാ ചത്വരത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടനം കഴിഞ്ഞ അടുത്ത നിമിഷം മുതൽ ചാവക്കാട് മുനിസിപ്പാലിറ്റിയിലെ പൂക്കളം, മണത്തല, ഗുരുവായൂർ നഗരസഭയിലെ ശവക്കോട്ട, ദേവസ്വം ഭൂതല സംഭരണി, വാട്ടർ അതോറിറ്റി ഓഫീസ് എന്നിവിടങ്ങളിലെ സംഭരണികളിൽ നിന്ന് നിലവിലുള്ള വിതരണ ശൃംഖല വഴി കുടിവെള്ളം ലഭിച്ചു തുടങ്ങുമെന്ന് ചാവക്കാട് നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ വിശദീകരിച്ചു. ഉദ്ഘാടന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷനാകും. സി.എൻ. ജയദേവൻ എം.പി, കെ.വി. അബ്ദുൽഖാദർ എം.എൽ.എ, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖർ എന്നിവർ പങ്കെടുക്കും.

ഗുരുവായൂർ നഗരസഭാ ചെയർപേഴ്‌സൺ വി.എസ്. രേവതി, വൈസ് ചെയർമാൻ കെ.പി. വിനോദ്, വാട്ടർ അതോറിറ്റി അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ ജിസ പി.ജെ. എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു.