ഗുരുവായൂർ: ക്ഷേത്രോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നലെ ക്ഷേത്രത്തിൽ ദിക് കൊടികൾ സ്ഥാപിച്ചു. രാവിലെ കാഴ്ചശീവേലിക്ക് മുമ്പായി ഏഴ് മണിയോടെയായിരുന്നു ക്ഷേത്രത്തിൽ ദിക് കൊടികൾ സ്ഥാപിക്കൽ ചടങ്ങ്. ക്ഷേത്രവും ഉത്സവച്ചടങ്ങുകളും അഷ്ടദിക്പാലകരെ ഏൽപ്പിച്ച ഗുരുവായൂരപ്പൻ ഇനിയുള്ള ഉത്സവദിനങ്ങളിൽ ആഘോഷചടങ്ങുകൾ തന്റെ പ്രജകൾക്കൊപ്പം ആസ്വദിക്കാനായി രാജകീയപ്രൗഡിയിൽ എഴുന്നള്ളുന്നു എന്നാണ് ഐതിഹ്യം.
ക്ഷേത്രം തന്ത്രിയുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. അഷ്ടദിക്പാലകരെ ഉദ്ദേശിച്ച് എട്ട് സ്ഥാനങ്ങളിലായി ഉറപ്പിച്ചിട്ടുള്ള ബലിപീഠങ്ങൾക്കരികിലാണ് ദിക് കൊടികൾ സ്ഥാപിച്ചത്. എട്ട് ദിക്കുകളിലും പ്രത്യേകപൂജകൾ നടത്തിയ ശേഷം ബലിപീഠത്തിനോടനുബന്ധിച്ച് സ്ഥാപിച്ച ചെറിയമുളങ്കാലുകളിലാണ് കൊടിയും മണിയും കെട്ടിയത്. തുടർന്ന് നടന്ന എഴുന്നള്ളിപ്പിന് നൂറോളം വാദ്യകലാകാരന്മാർ അണിനിരന്ന പഞ്ചാരിമേളം അരങ്ങേറി. എഴുന്നള്ളിപ്പിന് മുന്നിൽ തഴ, സൂര്യമറ, കൊടികൾ എന്നിവ അകമ്പടിയായി. തുടർന്നായിരുന്നു ക്ഷേത്രത്തിൽ പാലാഭിഷേകം, നവകം, പന്തീരടിപൂജ എന്നിവ.
പതിനൊന്ന് മണിയോടെ ശ്രീഭൂതബലി ചടങ്ങുകൾക്ക് ആരംഭമായി. മൂന്ന് പ്രദക്ഷിണവും നാലാമത് ഓട്ടപ്രദക്ഷിണവുമാണ് ശ്രീഭൂതബലിക്ക്. ഭൂതഗണങ്ങൾക്ക് അന്നം നൽകുമ്പോൾ മേൽനോട്ടം വഹിക്കാൻ ഗുരുവായൂരപ്പൻ എഴുന്നള്ളുന്നു എന്നതാണ് ഇതിന്റെ സങ്കൽപ്പം. ഒറ്റശ്വാസത്തിൽ ക്ഷേത്രം പ്രദക്ഷിണം വെച്ച് ക്ഷേത്രപാലകന് ഹവിസ് തൂകണം. ഇതിനായി ഹവിസുമായി ഓതിക്കൻ ശരവേഗത്തിൽ ഓടും.
പിന്നാലെ ആനപ്പുറത്ത് ഗുരുവായൂരപ്പനും. ആനയുടെ മുമ്പിലും പിന്നിലുമായി നാരായണ മന്ത്രം ഉരുവിട്ട് ഭക്തജനങ്ങളും പ്രദക്ഷിണത്തിൽ പങ്കെടുത്തു. തുടർന്ന് ഗുരുവായൂരപ്പനെ സ്വർണ്ണപഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചു. നാലമ്പലത്തിനകത്ത് ശ്രീകോവിലിനു തെക്ക് ഭാഗത്തായി സ്വർണ്ണപഴുക്കാമണ്ഡപത്തിൽ ഗുരുവായൂരപ്പന്റെ സ്വർണ്ണ തിടമ്പ് എഴുന്നള്ളിച്ചു. ശ്രീഭൂതബലി ദർശിക്കുന്നതിനായി അഭൂതപൂർവ്വമായ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. വൈകീട്ട് നടന്ന ശ്രീഭൂതബലിക്ക് ചുറ്റമ്പലത്തിൽ വടക്ക് വശത്ത് ഗുരുവായൂരപ്പൻ സ്വർണ്ണ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളി. ക്ഷേത്രത്തിൽ ഉച്ചതിരിഞ്ഞ് മൂന്നിന് കാഴ്ച്ചശീവേലിയും രാത്രി വിളക്കെഴുന്നള്ളിപ്പും നടന്നു.