ഗുരുവായൂർ: ക്ഷേത്രോത്സവ നാളുകളിൽ ദർശന ശേഷം പ്രസാദമായി ഭഗവാന്റെ കഞ്ഞിയും പുഴുക്കും കഴിക്കുന്നത് ഭക്തർക്ക് വിശേഷമാണ്. ഉത്സവം തുടങ്ങിയാൽ ക്ഷേത്ര പരിസരമാകെ പുഴുക്കിന്റെ മണം നിറയും. കൊടികയറിക്കഴിഞ്ഞാൽ നാലു കാതൻചരക്കിൽ പുഴുക്കിനുള്ള മുതിര അടുപ്പത്ത് കയറ്റുന്നു. അതിനനുസരിച്ചുള്ള ഇടിച്ചക്ക വെട്ടി നുറുക്കി തയ്യാറാക്കും. ദേവസ്വത്തിലെ മുഴുവൻ ജീവനക്കാർക്കും ആറാട്ട് ദിവസം വരെ പകർച്ച നൽകുന്നുണ്ട്. ദേവസ്വവുമായി ബന്ധപ്പെട്ടവർക്കും ഉത്സവബലി ദിവസമായ എട്ടാം വിളക്ക് വരെ പകർച്ച നൽകും. ഉത്സവത്തിന് കൊടിയേറിയ ശേഷം ഞായറാഴ്ച രാത്രി പത്ത് മണിയോടെ നാലമ്പലത്തിനകത്ത് നിന്ന് കൊണ്ടുവന്ന അഗ്നി ക്ഷേത്രം ഊരാളൻ അഗ്രശാലയിലെ അടുപ്പിലേക്ക് പകർന്നതോടടെയാണ് ലക്ഷക്കണക്കിന് ഭക്തർക്ക് അന്നദാനം നടത്തുന്ന അഗ്രശാലയുണർന്നത്.
ഉച്ചയ്ക്ക് കഞ്ഞിയും മുതിരയും, ഇടിച്ചക്കയും ചേർത്ത് തയ്യാറാക്കുന്ന പുഴുക്കും, രാത്രി ചോറും ഭഗവാന് ഇഷ്ടപ്പെട്ട രസക്കാളനുമാണ് പകർച്ചയായി നൽകുന്നത്. ഒപ്പം പപ്പടം, ശർക്കര, നാളികേരപ്പൂള് എന്നിവയും നൽകുന്നു. രാവിലെ ആറ് മുതലും വൈകിട്ട് മൂന്ന് മുതലും ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് പകർച്ച നൽകുന്നത്. വലിയവനെന്നോ ചെറിയവനെന്നോ ഭേദമില്ലാതെ പകർച്ചയ്ക്ക് വരുന്നവർ നിരവധിയാണ്. പുലർച്ചെ മുതൽ തന്നെ പകർച്ച വാങ്ങുന്നതിനായുള്ള നീണ്ട നിര ഇവിടെ അനുഭവപ്പെടാറുണ്ട്.
എട്ടാം വിളക്ക് ദിവസമായ ഉത്സവബലി ദിനത്തിൽ ദേശപ്പകർച്ചയാണ്. ഗുരുവായൂർ നിവാസികളായ മുഴുവൻ പേർക്കും ഇന്നേ ദിവസം പകർച്ച നൽകും. ഉത്സവബലി ദിവസം ദേശത്തുള്ള ഒരു ജീവികൾപ്പോലും പട്ടിണികിടക്കരുത് എന്നാണ് വിശ്വാസം. പക്ഷിമൃഗാധികൾ പോലും ഇന്നേ ദിവസം സന്തോഷാധിക്യത്തിൽ നൃത്തം ചെയ്യാറുണ്ട് എന്നാണ് സങ്കൽപ്പം. ആകാശത്തുനിന്നും ദേവതകൾ ഈ രംഗം നോക്കി നിൽക്കാറുണ്ടെന്നും വിശ്വാസമുണ്ട്.
3000ൽ അധികം കുടുംബങ്ങളിലേക്കാണ് ദിവസവും പകർച്ച നൽകുന്നത്. പകർച്ചയ്ക്ക് പുറമെ തെക്കെനടയിൽ പ്രസാദ ഊട്ടും നടക്കുന്നുണ്ട്. പതിനായിരത്തോളം ഭക്തരാണ് ദിവസവും പ്രസാദ ഊട്ടിൽ പങ്കെടുക്കുന്നത്.