തൃശൂർ: ഊർജോത്പാദന രംഗത്ത് സ്വയം പര്യാപ്തത നേടുന്നതിനായി സർക്കാർ 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന് മന്ത്രി എം.എം. മണി. കോർപറേഷൻ സോളാർ പ്ലാന്റിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. ഉത്പാദിപ്പിക്കുന്ന 1000 മെഗാവാട്ടിൽ 500 മെഗാവാട്ട് കെട്ടിടം, വീട്, സർക്കാർ ഓഫീസുകൾ മുതലായവയ്ക്കായി ചെലവഴിക്കും. ബാക്കി 500 മെഗാവാട്ട് വൈദ്യുതി ജലസേചന പദ്ധതികൾക്കായി വിനിയോഗിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വൈദ്യുതി ഉത്പാദിപ്പിക്കാൻ പ്രോത്സാഹിപ്പിക്കും. വ്യക്തികൾക്കും വൈദ്യുതി ഉത്പാദനം നടത്താൻ സർക്കാർ സഹായം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. അതിരപ്പിള്ളി പദ്ധതി യാഥാർത്ഥ്യമായാൽ ജില്ലയിലെ വൈദ്യുതിക്ഷാമം പരിഹരിക്കാമെന്നും ഇതിൽ വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ ഉപഹാര സമർപ്പണവും ഗ്രീൻ സർട്ടിഫിക്കറ്റ് വിതരണവും കൈപ്പുസ്തക പ്രകാശനവും മന്ത്രി നിർവഹിച്ചു.

മേയർ അജിത വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ റാഫി ജോസ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഷീബ ബാബു, എം എൽ . റോസി, ഡി.പി.സി അംഗം വർഗീസ് കണ്ടംകുളത്തി, കോർപറേഷൻ സെക്രട്ടറി വിനു.സി. കുഞ്ഞപ്പൻ, വൈദ്യുതി വിഭാഗം എൻജിനിയർ ടി.എസ്. ജോസ്, അസി. സെക്രട്ടറി എം. സുഗധ കുമാർ, പി.എക്‌സ്. ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.