തൃശൂർ: സംസ്‌കാരിക തലസ്ഥാന നഗരിയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് പഴമയുടെ ദൃശ്യവിരുന്നൊരുക്കുന്ന ശക്തൻ പാലസ് അണിഞ്ഞൊരുങ്ങി. പെയിന്റ് ചെയ്ത് മനോഹരമായ കൊട്ടാരത്തിന് സമീപത്തെ ഉദ്യാനം മികവുറ്റതാക്കിയതോടൊപ്പം ഒന്നേ മുക്കാൽ കോടി രൂപ ചെലവഴിച്ചാണ് കൊട്ടാരവും പരിസരവും മനോഹരമാക്കിയത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വകയായി അഞ്ചു കോടി രൂപ കൂടി വികസന പ്രവർത്തനങ്ങൾക്കായി അനുവദിച്ചിട്ടുണ്ട്. ഈ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന നവീകരണ പദ്ധതികളുടെ പട്ടിക തയ്യാറായി വരികയാണ്. ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയാവുകയും ചരിത്രങ്ങൾ സൃഷ്ടിക്കുകയും ചെയ്ത ശക്തൻ പാലസിന് മൂന്നു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നാണ് കണക്ക്. 1993ലാണ് ഈ കൊട്ടാരം സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. 2005ൽ ഇവിടെ പുരാവസ്തു മ്യൂസിയം പ്രവർത്തനമാരംഭിച്ചു. ആറ് ഏക്കറിലധികം വിസ്തൃതമായ കൊട്ടാരം വളപ്പാണ് മ്യൂസിയത്തിലെത്തുന്നവരെ ആകർഷിക്കുന്നത്.

അപൂർവങ്ങളായ സസ്യവൃക്ഷ ശേഖരമടങ്ങിയ പൈതൃകോദ്യാനവും സർപ്പക്കാവും വടക്കേച്ചിറ കുളത്തിലേക്കുള്ള കുളപ്പടവുകളുമെല്ലാം കേരളത്തിന്റെ പൈതൃകക്കാഴ്ചകളാണ്. തൃശൂർ നഗരത്തിന്റെ സ്രഷ്ടാവും പെരുമ്പടപ്പ് സ്വരൂപത്തിലെ ഉഗ്രപ്രതാപിയായ നാടുവാഴി ശക്തൻ തമ്പുരാന്റെ സ്മൃതികുടീരവും കൊട്ടാരവളപ്പിലാണ്. ശരാശരി ഒരു മാസത്തിൽ 30,000 പേരെങ്കിലും കൊട്ടാരം സന്ദർശിക്കാനെത്തുന്നുണ്ടെന്നാണ് കണക്ക്.


 ഉദ്ഘാടനം നാളെ

ഒന്നേമുക്കാൽ കോടി ചെലവഴിച്ച് നടത്തിയ പദ്ധതികളുടെ സമർപ്പണവും അഞ്ചുകോടി രൂപയുടെ പുതിയ പദ്ധതികളുടെ ഉദ്ഘാടനവും നാളെ രാവിലെ 10ന് കൊട്ടാരം അങ്കണത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും.


 നടപ്പിലാക്കിയ നവീകരണ പ്രവർത്തനങ്ങൾ

ശക്തൻ തമ്പുരാന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നിടത്തേക്ക് നടപ്പാത
കൊട്ടാരവളപ്പിൽ സന്ദർശർക്കായി കൂടുതൽ ഇരിപ്പിടങ്ങൾ
പുതിയ ടോയ്ലറ്റ് ബ്‌ളോക്ക്.
വന്മരങ്ങളെ തറ കെട്ടി സുരക്ഷിതമാക്കി.
കൊട്ടാരത്തിനകത്തും പുറത്തും 27 സി.സി ടി.വി കാമറകൾ
11 മിനിമാസ്റ്റ് ലൈറ്റുകൾ (സെൻസർ ഘടിപ്പിച്ച ഇവ സന്ധ്യയാകുന്നതോടെ തെളിയും. രാവിലെ ആറോടെ അണയും )
അഗ്‌നിശമനസുരക്ഷയ്ക്കായി ഫയർ അലാറം


 പ്രിയപ്പെട്ട ഇടമായി മാറും

കേന്ദ്രവും സംസ്ഥാനവും അനുവദിച്ച അഞ്ചു കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ കൂടി യാഥാർത്ഥ്യമാകുന്നതോടെ വിനോദസഞ്ചാരികളുടേയും ചരിത്രശേഷിപ്പുകൾ തേടിയെത്തുന്നവരുടേയും പ്രിയപ്പെട്ട ഇടമായി തൃശൂരിലെ ശക്തൻ തമ്പുരാൻ കൊട്ടാരം മാറും.- ശ്രീനാഥ്. കെ.വി (മ്യൂസിയം ക്യൂറേറ്റർ)