water

വെള്ളറട: മലയോരത്തെ ചെറു നീരുറവകളും അരുവികളും ഇപ്പോൾതന്നെ വറ്റിവരണ്ടു. വേനലും ശക്തമായി. സ്വന്തമായി കുടിവെള്ള പദ്ധതികളൊന്നുമില്ലാത്ത മലയോര പഞ്ചായത്തായ വെള്ളറടയിൽ ഇപ്പോൾതന്നെ കുടിവെള്ള ക്ഷാമം രൂക്ഷമായി. മലയടിവാരങ്ങളിലും കുന്നുകൾക്കുമുകളിലും താമസിക്കുന്നവർ വെള്ളത്തിനായി നൊട്ടോട്ടമാണ്. മഴയത്ത് നീരുറവകളിൽ കെട്ടിക്കിടന്ന വെള്ളമെല്ലാം വേനലിൽ വറ്റിവരണ്ടു. കുടിവെള്ളത്തിനായി ജനം കിലോമീറ്ററുകളോളം നടക്കേണ്ട അവസ്ഥ. താത്കാലികമായെങ്കിലും കടുത്ത വേനലിൽ ടാങ്കർ ലോറികളിൽ ശുദ്ധജല വിതരണത്തിനുള്ള നടപടികൾ അടിയന്തരമായി ഉണ്ടായില്ലെങ്കിൽ ജനം ശുദ്ധജലമില്ലാതെ വലയുമെന്നത് ഉറപ്പാണ്. വേനൽ തീരാൻ ഇനിയും നാളുകൾ ബാക്കിനിൽക്കെ മുന്നോട്ടുള്ള നാളുകളിൽ കുടിവെള്ളക്ഷാമത്തെ എങ്ങനെ നേരിടുമെന്ന ആശങ്കിയിലാണ് പഞ്ചായത്തിലെ ജനങ്ങൾ.

വേനൽ ശക്തമാകുംതോറും കുടിവെള്ളക്ഷാമവും പിടിമുറുക്കുകയാണ്. ചെറുകി‌ട ജല പദ്ധതികൾ ഉണ്ടെങ്കിലും മിക്കവയും പ്രവർത്തന രഹിതമാണ്. യഥാസമയം അറ്റകുറ്റപ്പണികൾ ചെയ്യാതെയും വൈദ്യുതബില്ലുകൾ കെട്ടാത്തതും കാരണം ചെറുകിട ജല വിതരണ പദ്ധതികളുടെ പ്രവത്തനം നിലച്ചമട്ടാണ്.

ലോകബാങ്കിന്റെ സഹായത്തോടെ കാളിപ്പാറയിൽ ആരംഭിച്ച വൻകിട പദ്ധതിയിൽ നിന്നും വെള്ളറട, അമ്പൂരി, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ മുഴുവൻ ശുദ്ധ ജല വിതരണം നടത്താമെന്ന പ്രതീക്ഷയിൽ വെള്ളറടയിൽ വർഷങ്ങൾക്കു മുൻപ് ആരംഭിച്ച കുടിവെള്ള വിതരണ പദ്ധതി ഏതാനും വർഷങ്ങൾക്കുമുൻപ് ഉപേക്ഷിച്ചു. ഇതോടെ പഞ്ചായത്തിൽ ആകെ സ്വന്തമായി ഉണ്ടായിരുന്ന കുടിവെള്ള പദ്ധതികൾ പാടെ ഉപേക്ഷിച്ചു. എന്നാൽ കാളിപ്പാറയിൽ നിന്നുള്ള ജല വിതരണം തുടങ്ങിയെങ്കിലും വെള്ളറടയിലും സമീപപഞ്ചായത്തുകളിലും ശുദ്ധജലം ഇതുവരെ എത്തിയിട്ടില്ല.

കാളിപ്പാറയിൽ നിന്നും പമ്പ്ചെയ്യുന്ന ജലം അമ്പൂരിയിലെ സംഭരണിയിൽ ശേഖരിച്ച് വിതരണം ചെയ്യാനാണ് ആധികൃതരുടെ തീരുമാനം. എന്നാൽ പദ്ധതിയുടെ പ്രയോജനം പഞ്ചായത്തുകൾക്കു മുഴുവൻ ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യത്തിൽ പഞ്ചായത്തുകളിൽ സ്വന്തമായി കുടിവെള്ള പദ്ധതികൾ തുടങ്ങണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.