kerala-police-de-promotio

തിരുവനന്തപുരം: ഡിവൈ.എസ്.പിമാരായി മൂന്നാഴ്ച മുൻപ് താത്കാലിക സ്ഥാനക്കയറ്റം നൽകിയവരിൽ, അച്ചടക്ക നടപടി നേരിടുന്ന 11പേരെ സി.ഐമാരായി തരംതാഴ്‌ത്തി സർക്കാരിന്റെ കർശന നടപടി. ആദ്യമായാണ് പൊലീസിൽ കൂട്ട തരംതാഴ്‌‌ത്തൽ. കൃത്യവിലോപത്തിനും കേസുകളിൽ പെട്ടതിനുമാണ് ഇവർ നടപടി നേരിടുന്നത്. അതേസമയം, താത്കാലികമായി സ്ഥാനക്കയ​റ്റം ലഭിച്ചവരെ പഴയ തസ്തികയിൽ നിലനിറുത്തിയെന്നാണ് ഔദ്യോഗിക വിശദീകരണം.

പൊലീസിലെ ഒരു ബാച്ചിന് സ്ഥാനക്കയ​റ്റം നൽകുമ്പോൾ നടപടി നേരിട്ടവർക്കും സ്ഥാനക്കയ​റ്റം നൽകുന്നതായിരുന്നു പതിവ്. എന്നാൽ ശിക്ഷാനടപടി നേരിടുന്നവരുടെ സ്ഥാനക്കയറ്റം തടയാൻ പൊലീസ് ആക്ടിലെ 101-ാം വകുപ്പിലെ ആറാം ഉപവകുപ്പ് എടുത്തുകളഞ്ഞ് മൂന്നാഴ്ച മുൻപ് ഓർഡിനൻസ് കൊണ്ടുവന്നിരുന്നു. ഈ ഭേദഗതി പ്രാബല്യത്തിലായ ശേഷമാണ് സ്ഥാനക്കയറ്റ സമിതി യോഗം ചേരാതെ ഇവർക്ക് സ്ഥാനക്കയ​റ്റം നൽകിയത്. നടപടി നേരിട്ടവരുടെ സ്ഥാനക്കയ​റ്റം തടഞ്ഞാൽ കോടതിയിൽ പോയി അനുകൂല വിധി നേടുകയായിരുന്നു പതിവ്. ഭേദഗതി വന്നതോടെ അത് അസാദ്ധ്യമായി. എങ്കിലും തരംതാഴ്‌ത്തിയതിനെതിരെ ഈ ഉദ്യോഗസ്ഥർ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചേക്കും.

പരിശോധിച്ചത് 4 വർഷത്തെ ലിസ്റ്റ്

2016 മുതൽ താൽക്കാലിക പ്രൊമോഷൻ നൽകിയ ഡിവൈ.എസ്.പിമാരുടെ പട്ടികയാണ് ആഭ്യന്തരവകുപ്പ് പുനഃപരിശോധിച്ചത്. നടപടി നേരിട്ട 12 പേരെ തരംതാഴ്‌ത്താൻ ശുപാർശ നൽകി. ഡിവൈ.എസ്.പി എം.ആർ മധുബാബു അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് രണ്ട് ദിവസത്തേക്ക് സ്​റ്റേ നേടിയതിനാൽ ലിസ്റ്റിൽ നിന്ന് ഒഴിവായി. ബാക്കി 11 പേരെയാണ് തരംതാഴ്‌ത്തിയത്.

ഇനി ഇങ്ങനെ

സസ്‌പെൻഷൻ, പിഴ, സർക്കാരിനുണ്ടാക്കിയ നഷ്ടം ശമ്പളത്തിൽ നിന്നു പിടിക്കൽ, ജോലിയും പെരുമാ​റ്റവും മെച്ചപ്പെടുത്താനുള്ള പരിശീലനം, ഡ്രില്ലും കായിക പരിശീലനവും, താക്കീത്, ശാസന, ശമ്പളവർദ്ധന തടയൽ തുടങ്ങിയ നടപടികൾ നേരിട്ടവരുടെ സ്ഥാനക്കയ​റ്റം പ്രൊമോഷൻ സമിതി ചേർന്നു തീരുമാനിക്കും.

സമിതിയുടെ അദ്ധ്യക്ഷൻ പി.എസ്‌.സി അംഗമായിരിക്കും. ആഭ്യന്തര സെക്രട്ടറിയും ഡി.ജി.പിയും അംഗങ്ങൾ.

പൊലീസ് ആക്ടിലെ സെക്‌ഷൻ 101 (4) പ്രകാരമാവും സ്ഥാനക്കയ​റ്റം പരിഗണിക്കുക.

തരംതാഴ്‌ത്തപ്പെട്ടവർ:

കെ.എസ്. ഉദയഭാനു- ജില്ലാ ക്രൈം ഡി​റ്റാച്ച്‌മെന്റ്, എറണാകുളം, റൂറൽ, എസ്. വിജയൻ - മട്ടാഞ്ചേരി, എസ്. അശോക് കുമാർ - സി.ബി.സി.ഐ.ഡി, കോട്ടയം, എം. ഉല്ലാസ്‌കുമാർ- ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച്, മലപ്പുറം, എ. വിപിൻ ദാസ് - എസ്.ബി.സി.ഐ.ഡി, പാലക്കാട്, വി.ജി. രവീന്ദ്രനാഥ് - ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച്, എറണാകുളം റൂറൽ, എം.കെ. മനോജ് കബീർ - നാർക്കോട്ടിക് സെൽ, വയനാട്, ആർ. സന്തോഷ്‌കുമാർ - എസ്.ബി.സി.ഐ.ഡി, മലപ്പുറം, ഇ. സുനിൽകുമാർ - നാദാപുരം, ടി. അനിൽകുമാർ (സീനിയർ).- ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച്, ആലപ്പുഴ, കെ.എ. വിദ്യാധരൻ- നാർകോട്ടിക് സെൽ, പത്തനംതിട്ട. ഇവരിൽ ടി. അനിൽകുമാറിനെ ഡിവൈ.എസ്.പിയായി ആറ്റിങ്ങലിൽ നിയമിച്ച് തെറ്റായി ഉത്തരവിറങ്ങി. തെറ്റുതിരുത്തി വീണ്ടും ഉത്തരവിറക്കുമെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കി.