police

തിരുവനന്തപുരം: തരംതാഴ്‌ത്തപ്പെട്ട ഡിവൈ.എസ്.പിമാരിൽ ചിലർ പൊലീസിലെ കൊടും ക്രിമിനലുകളാണെന്ന് സർക്കാർ. ഒരാൾ കൊലക്കേസ് പ്രതി. മൂന്ന് ശമ്പളവർദ്ധന തടയപ്പെട്ട് ശിക്ഷിക്കപ്പെട്ടവരും ഉണ്ട്. ഇവരിൽ ചിലരുടെ കേസുകൾ ഇങ്ങനെ:

എസ്.വിജയൻ

കൊല്ലത്തെ മാതൃഭൂമി ലേഖകൻ വി.ബി.ഉണ്ണിത്താനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ ഹാപ്പിരാജേഷ് കൊലചെയ്യപ്പെട്ട കേസിൽ സി.ബി.ഐ പ്രതിയാക്കി. അന്ന് കൊല്ലത്ത് സി.ഐ ആയിരുന്നു. സസ്പെൻഷനിലായി.

വിപിൻദാസ്

പാലക്കാട്ടെ ഷീല വധക്കേസിലെ പ്രതി സമ്പത്ത് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിൽ സി.ബി.ഐ പ്രതിയാക്കി. സസ്പെൻഷനിലായിരുന്നിട്ടും തിരിച്ചെടുത്ത് ഡിവൈ.എസ്.പിയായി താത്കാലിക സ്ഥാനക്കയറ്റം നൽകി. ഷീല വധക്കേസിൽ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു.

ടി.അനിൽകുമാർ

മദ്യലഹരിയിൽ കുണ്ടറ പടപ്പക്കരയിലെ 14കാരന്റെ കൈയിൽ സിഗരറ്റ് കുത്തിപ്പൊള്ളിച്ച കേസിൽ ക്രൈംബ്രാഞ്ച് പ്രതിയാക്കി. 2014 ആഗസ്റ്റിൽ കോട്ടയം ക്രൈംബ്രാഞ്ച് സി.ഐയായിരിക്കെയാണ് സംഭവം. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ കടയിലെത്തിയ ബാലനെ ഒരു പ്രകോപനവുമില്ലാതെ പൊള്ളലേൽപ്പിച്ചു. കുപ്പണ മദ്യദുരന്തത്തിലും ആരോപണവിധേയനായിരുന്നു.

മനോജ് കബീർ

വഞ്ചന ക്കേസ് അന്വേഷണത്തിനിടെ ഫയലിൽ കൃത്രിമം കാട്ടിയതിന് സസ്പെൻഷനിലായി. എസ്.എഫ്.ഐ പ്രവർത്തകരെ മർദ്ദിച്ച കേസിൽ പത്തനംതിട്ട കോടതി ഒരു ദിവസത്തേക്ക് ശിക്ഷിച്ചു. തരംതാഴ്ത്താൻ തീരുമാനിച്ചെങ്കിലും ചൊവ്വാഴ്ച വരെ സ്റ്റേ നേടിയതിനാൽ പട്ടികയിൽ ഇല്ല.

ഇ.സുനിൽകുമാർ

കൃത്യവിലോപത്തിന് മൂന്ന് ശമ്പളവർദ്ധന തടയപ്പെട്ടു തരംതാഴ്‌ത്തലിന് വിധേയനായി