ksrtc

തിരുവനന്തപുരം:കെ.എസ്.ആർ.ടി.സിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട എംപാനൽ കണ്ടക്‌ടർമാർക്ക് ഇന്നത്തെ ഹൈക്കോടതി വിധി നിർണായകമാകും. പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് നൽകിയ ഹർജിയിൽ ഇന്നാണ് കോടതി അന്തിമവിധി പറയുക. ഈ ഹർജിയിലാണ് താത്കാലികക്കാരെ ഒഴിവാക്കി, പി.എസ്.സി പരീക്ഷ ജയിച്ചവർക്ക് ജോലി നൽകണമെന്ന് ഇടക്കാല വിധി വന്നത്.

കോടതി ഉത്തരവിനെത്തുടർന്ന് നിയമന ഉത്തരവു ലഭിച്ചവരിൽ 1500-ഓളം പേരാണ് ഇതുവരെ ജോലിയിൽ പ്രവേശിച്ചത്. ജോയിൻ ചെയ്യാനുള്ള 45 ദിവസത്തെ സാവകാശം ഇന്നലെ അവസാനിച്ചിരുന്നു. ജോലി നഷ്‌ടമായ 3861 എംപാനലുകകാർക്ക് ഈ സാഹചര്യത്തിൽ കോടതി വിധി നിർണായകമാകും.

എംപാനൽ ജീവനക്കാരെ തിരിച്ചെടുക്കുന്ന കാര്യം നേരത്തേ സർക്കാർ പരിഗണിച്ചിരുന്നു.പി.എസ്.സി നിയമനം പൂർത്തിയായ ശേഷം ബാക്കിയാകുന്ന തസ്തികളിലാണ് ഈ ക്രമീകരണം ഉദ്ദേശിക്കുന്നത്. അതനുസരിച്ച് കണ്ടക്ടർമാരിൽ നിന്ന് നേരിട്ടു വിവരം സ്വീകരിക്കാൻ യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

എംപാനൽ ജോലിയിൽ പ്രവേശിച്ച തീയതി, സെക്യൂരിറ്റി ഡെപ്പോസിറ്റിന്റെ രസീത്, ജോലിക്ക് നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് ഇവയിലൊന്ന് ഹാജരാക്കാനായിരുന്നു നിർദേശം. പിന്നീട് ഒരു തീരുമാനവും ഉണ്ടായില്ല. ജോലി തിരികെ ആവശ്യപ്പെട്ട് ആദ്യം ആലപ്പുഴയിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് ലോംഗ് മാർച്ച് നടത്തിയ എം.പാനൽ കൂട്ടായ്മ ഇപ്പോൾ സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല സമരം നടത്തുന്നത് ഒന്നുകിൽ ജോലി അല്ലെങ്കിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ്.