തിരുവനന്തപുരം: തന്റെ പുത്തൻ പോർഷെ കാറിന് ഇഷ്ട നമ്പർ സ്വന്തമാക്കാൻ തിരുവനന്തപുരത്തുകാരൻ ബാലഗോപാൽ മുടക്കിയത് മുപ്പത്തിയൊന്ന് ലക്ഷം രൂപ! വാഹന നമ്പർ ലേലത്തിലെ ദക്ഷിണേന്ത്യൻ റെക്കാഡാണിത്.
പോർഷെ 718 ബോക്സ്റ്ററിന്റെ മയാമി ബ്ലൂ സ്പെഷ്യൻ കളർ കാറിന് സി. കെ. 1 എന്ന നമ്പർ കിട്ടാനാണ് കവടിയാർ കുറവൻകോണം മീനാക്ഷി മന്ദിരത്തിൽ ശിവശങ്കരൻ നായരുടെ മകനും ദേവി ഫാർമ ഉടമയുമായ കെ. എസ്. ബാലഗോപാൽ 31 ലക്ഷം ചെലവാക്കിയത്. തിരുവനന്തപുരം ആർ.ടി.ഓഫീസിൽ മൂന്ന് പേർ തമ്മിലുള്ള വാശിയേറിയ മത്സരത്തിനൊടുവിലാണ് രാജഗോപാൽ കേരളത്തിലെ ഏറ്രവും വിലപിടിപ്പുള്ള വാഹന നമ്പറിന്റെ ഉടമയായത്. ഇഷ്ടനമ്പർ സ്വന്തമാക്കാൻ രാജഗോപാൽ ലക്ഷങ്ങൾ ചെലവാക്കുന്നത് ഇതാദ്യമായല്ല. 2004ൽ തന്റെ ബെൻസ് കാറിന് എ.കെ. 1 എന്ന നമ്പർ സ്വന്തമാക്കിയത് 3 ലക്ഷത്തോളം രൂപ ചെലവാക്കിയിട്ടാണ്. ഇതിന് മുൻബ് സി.ബി സീരീസിലെ ഒന്ന് എന്ന നമ്പർ തന്റെ ടൊയോട്ട ലാൻഡ് ക്രൂയിസറിന് ലഭിക്കുന്നതിന് 19 ലക്ഷം രൂപ മുടക്കി റെക്കാഡ് സൃഷ്ടിച്ചിരുന്നു. ആ റെക്കാഡാണ് പോർഷെയ്ക്ക് വേണ്ടി ബാലഗോപാൽ തന്നെ തകർത്തത്. പോർഷെ കാറും ചേർത്ത് ഒന്ന് നമ്പറിലുള്ള ആറ് വാഹനങ്ങളാണ് ബാലഗോപാലിന് ഉള്ളത്.
വാഹനങ്ങളോടുള്ള ഭ്രമം ബാലഗോപാലിന് കുട്ടിക്കാലം മുതലേയുണ്ട്. ചെറുപ്പത്തിൽ അച്ഛന്റെ സഹോദരിമാരൊക്കെ വീട്ടിൽ വരുന്ന സമയത്ത് അവരുടെ വാഹനങ്ങൾ കണ്ട് തുടങ്ങിയ ഭ്രമമാണ്. അക്കാലത്ത് തന്നെ അവർക്കൊക്കെ ബെൻസുണ്ട്. അന്ന് ആ വണ്ടികളിൽ തൊടുമ്പോൾ ഡ്രൈവർമാർ തല്ലിയിട്ടുണ്ട്. അന്ന് മുതൽ കാർ ഒരു ആവേശമായിരുന്നു. 1996ൽ ആദ്യത്തെ ബെൻസ് സ്വന്തമാക്കുമ്പോൾ കൈവശം ആവശ്യമായ പണമില്ലായിരുന്നു. ആഭരണം വിറ്റും ഉള്ള പണം മുഴുവനുമെടുത്തുമാണ് ബെൻസിന് വലിയ പ്രചാരമൊന്നും കേരളത്തിലില്ലാതിരുന്നപ്പോൾ സ്വന്തമാക്കിയത്.
വണ്ടി നമ്പറുകളിൽ മാത്രമൊതുങ്ങുന്നില്ല ബാലഗോപാലിന്റെ താത്പര്യം. തന്റെ പക്കലുള്ള മൊബൈൽ നമ്പറുകൾക്കും ഫാൻസി നമ്പർ സ്വന്തമാക്കിയിട്ടുണ്ട് ഈ വ്യവസായി. 0 മുതൽ 9 വരെയുള്ള എല്ലാ ഒരേ നമ്പർ സീരിസും ബാലഗോപാലിന്റെ കൈവശമുണ്ട്.