sabarimala

തിരുവനന്തപുരം: യുവതികൾ ദർശനം നടത്തിയതിനെ തുടർന്നാണ് ശബരിമലയിൽ തന്ത്രി ശുദ്ധിക്രിയ ചെയ്തതെന്ന് ബോദ്ധ്യമുണ്ടെന്നും എന്നാൽ അതിന് ബോർഡിന്റെ അനുമതി ഇല്ലായിരുന്നെന്നും ബോർഡ് യോഗത്തിനുശേഷം പ്രസിഡന്റ് എ.പത്മകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സാധാരണ നടത്താറുള്ള ശുദ്ധിക്രിയകൾക്ക് മുമ്പാണ് യുവതികൾ കയറിയതെന്നും അതിനുശേഷം ശുദ്ധിക്രിയകൾ നടത്തിയിട്ടില്ലെന്നുമുള്ള തന്ത്രിയുടെ വാദം അംഗീകരിക്കാനാവില്ല.പ്രത്യേക സാഹചര്യത്തിലാണ് ശുദ്ധിക്രിയ നടത്തിയത്. അതിന് ബോർഡിന്റെ അനുമതി ആവശ്യമായിരുന്നെങ്കിലും അതുണ്ടായില്ല.തന്ത്രി ഫോണിലൂടെ വിവരങ്ങൾ ധരിപ്പിച്ചു എന്നതും അംഗീകരിക്കാനാവില്ല.ശുദ്ധിക്രിയ യുവതികളുടെ ദർശനത്തെ തുടർന്നല്ലെന്ന തന്ത്രിയുടെ വിശദീകരണം ബോർഡ് ചർച്ചചെയ്യും.

തന്ത്രിയുടെ നടപടി തെറ്രാണെന്ന അഭിപ്രായം സർക്കാരിനുണ്ട്. സർക്കാരിനോ ദേവസ്വം വകുപ്പിനോ ശബരിമലയിൽ അധികാരമില്ലെന്ന തന്ത്രിയുടെ മറുപടിയിലെ പരാമർശം സർക്കാർ ഗൗരവത്തിലാണ് കാണുന്നത്. ശബരിമലയിൽ എത്ര യുവതികൾ ദർശനം നടത്തി എന്നതിന്റെ ഒരു കണക്കും ബോർഡ് പുറത്തുവിട്ടിട്ടില്ല. രണ്ട് യുവതികളാണ് ദർശനം നടത്തിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തിന്, അക്കാര്യം കണക്ക് പുറത്തുവിട്ടവരോട് ചോദിക്കണമെന്നായിരുന്നു മറുപടി.