കോട്ടയം: കൊൽക്കത്ത കേന്ദ്രമാക്കിയുള്ള എ.ടി.എം തട്ടിപ്പിലൂടെ ചവറക്കാരിക്ക് നഷ്ടമായത് 20,000 രൂപ. തിരുവല്ല എസ്.ബി.ഐ മാർക്കറ്റ് റോഡ് ബ്രാഞ്ചിൽ അക്കൗണ്ടുള്ള വീട്ടമ്മയുടെ പണമാണ് കൊൽക്കത്തയിലെ എ.ടി.എം വഴി വ്യാജ കാർഡിട്ട് തട്ടിയെടുത്തിയത്.
ചവറ ഇടപ്പള്ളിക്കോട്ട വല്ലൂർ വീട്ടിൽ വി.എസ്. സരിതയ്ക്കാണ് പണം നഷ്ടമായത്. തിരുവല്ല പൊലീസ് സ്റ്റേഷനിൽ പരാതി നല്കി. ശനിയാഴ്ച രാത്രിയാണ് പണം പിൻവലിച്ചതായുള്ള സന്ദേശം സരിതയുടെ ഫോണിൽ വന്നത്. മലപ്പുറം താലൂക്ക് ഓഫീസ് ജീവനക്കാരിയായ സരിത തിങ്കളാഴ്ച നേരിട്ടെത്തി ബാങ്കിലും പരാതി നൽകുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊൽക്കത്തയിലെ എ.ടി.എമ്മിൽ നിന്നാണ് പണം പിൻവലിച്ചതെന്ന് ബാങ്ക് മാനേജർ കണ്ടെത്തിയത്. പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുമെന്ന് തിരുവല്ല സി.ഐ പറഞ്ഞു.