election

തിരുവനന്തപുരം: സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകളിലേക്ക് ഈ മാസം 11ന് ചേരുന്ന ഇടതുമുന്നണി യോഗത്തോടെ ഔദ്യോഗികമായി കടക്കാൻ ഇടത് നേതൃത്വത്തിൽ ധാരണ. ഇന്നലെ രാവിലെ എ.കെ.ജി സെന്ററി സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ,​ സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ,​ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ എന്നിവർ തമ്മിൽ നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് ഈ ധാരണയിലെത്തിയത്. ഏതൊക്കെ ഘടകകക്ഷികൾക്ക് സീറ്റുകൾ അനുവദിക്കണമെന്നതടക്കമുള്ള ആലോചനകളാണ് ഇന്നലെ പ്രധാനമായുമുണ്ടായതെന്ന് സൂചനയുണ്ട്. കൂടുതൽ ഘടകകക്ഷികൾക്ക് പുതുതായി സീറ്റുകൾ നൽകാൻ സാദ്ധ്യതയില്ലെന്നാണറിയുന്നത്.

നാളെയും മറ്റന്നാളുമായി ഡൽഹിയിൽ സി.പി.എമ്മിന്റെ പോളിറ്റ്ബ്യൂറോ ചേരുന്നുണ്ട്. ഈ യോഗത്തിൽ സ്ഥാനാർത്ഥി നിർണ്ണയം,​ മത്സരം എന്നിവയടക്കമുള്ള കാര്യങ്ങളിൽ പൊതുമാനദണ്ഡങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ സി.പി.എം പ്രതീക്ഷിക്കുന്നു. അതിന്റെ കൂടി അടിസ്ഥാനത്തിലാകും സീറ്റ് ചർച്ചകളിലേക്ക് എൽ.ഡി.എഫ് കടക്കുക. സ്ഥാനാർത്ഥികളുടെ ടേം മാനദണ്ഡമടക്കമുള്ള കാര്യങ്ങളിൽ ഔദ്യോഗികതീരുമാനം മാർച്ച് ആദ്യം ചേരുന്ന സി.പി.എം കേന്ദ്രകമ്മിറ്റിയിലുണ്ടാവും. സി.പി.ഐയിലും ദേശീയ എക്സിക്യൂട്ടീവ്,​ കൗൺസിൽ യോഗങ്ങൾ മാർച്ച് ആദ്യമാണ്. അതിലാകും അവരുടെയും മാനദണ്ഡങ്ങൾ നിശ്ചയിക്കപ്പെടുക. സ്ഥാനാർത്ഥിനിർണ്ണയത്തിലേക്ക് അതിന് ശേഷമാകും നീങ്ങുക. ഏതാണ്ട് ആ സമയമാകുമ്പോഴേ തിരഞ്ഞെടുപ്പ് പ്രഖ്യാപനവും പ്രതീക്ഷിക്കുന്നുള്ളൂ.

ഈ മാസം 14ന് ഇടതുമുന്നണിയുടെ മേഖലാജാഥകൾ തുടങ്ങുകയാണ്. അതിന് മുമ്പായി 11,​ 12,​ 13 തീയ്യതികളിൽ ഉഭയകക്ഷിചർച്ചകൾ പൂർത്തിയാക്കിയേക്കും. 12ന് സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. അതിലും തിരഞ്ഞെടുപ്പ് കാര്യങ്ങൾ ചർച്ചയായേക്കാം.