നെയ്യാറ്റിൻകര: പത്താംകല്ലിന് സമീപം മദ്യപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വഴിയാത്രക്കാരെ തടഞ്ഞു നിറുത്തുകയും പിടികൂടാനെത്തിയ പൊലീസുകാരെ ആക്രമിക്കുകയും ചെയ്ത യുവാക്കളെ റിമാൻഡ് ചെയ്തു. ഇന്നലെ സന്ധ്യയോടെ ദേശീയപാതയിൽ പത്താംകല്ല് ജംഗ്ഷന് സമീപമാണ് സംഭവം. പരിക്കേറ്റ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ അഭിലാഷിനെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളായ പത്താംകല്ല് സ്വദേശികളായ മഹേഷ് (28), വിഷ്ണു (29) എന്നിവരെ നെയ്യാറ്റിൻകര എസ്.ഐയും സംഘവും ചേർന്ന് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പൊലീസ് ജീപ്പിനെ മറിച്ചിടാൻ ശ്രമിച്ച ശേഷം രണ്ടു പേരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. മദ്യവും കഞ്ചാവും ഉപയോഗിച്ചവരാണ് അക്രമം നടത്തിയതെന്ന് പൊലീസുകാർ പറയുന്നു.