online-application

തിരുവനന്തപുരം: സർവകലാശാലകളുടെ മുഴുവൻ സേവനങ്ങളും ഓൺലൈനാക്കാനുള്ള നടപടി പുരോഗമിക്കുന്നു. ഇതോടെ വിദ്യാർത്ഥികൾക്കുള്ള അറിയിപ്പു മുതൽ സർട്ടിഫിക്കറ്റുകൾ വരെ ഓൺലൈനിൽ ലഭിക്കും. അപേക്ഷ നൽകി അര മണിക്കൂറിനകം സേവനം ലഭിക്കുന്ന സാഹചര്യമുണ്ടാകും

എലിജിബിലിറ്റി, തുല്യതാ, മൈഗ്രേഷൻ, പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, കോളേജ് ട്രാൻസ്‌ഫർ സർട്ടിഫിക്കറ്റ്, പരീക്ഷാ കലണ്ടർ, അറിയിപ്പുകൾ, പ്രധാന തീയതികൾ, ഉത്തരവുകൾ, സർക്കുലറുകൾ എന്നിവയെല്ലാം ഓൺലൈനിലുണ്ടാകും. വിദ്യാർത്ഥികൾ കോളേജിൽ പഠനാവശ്യത്തിന് മാത്രം വരുന്ന സാഹചര്യം ഒരുക്കാനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഫീസുകൾ ഓൺലൈനിൽ അടയ്‌ക്കാൻ ഇപ്പോൾ സംവിധാനമുണ്ട്. സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ ഒപ്പോടെയാണ് നൽകുക. സേവനങ്ങൾ ഓൺലൈനിലേക്ക് മാറുന്നതിന് മന്നോടിയായി സർവകലാശാലകളിലെ കമ്പ്യൂട്ടർ വിഭാഗം മേധാവികൾക്ക് പരിശീലനം നൽകും.

ഓൺലൈൻ ചോദ്യപേപ്പറും ചോദ്യബാങ്കും തയ്യാറാക്കും. എം.ജി സർവകലാശാല ഈ സംവിധാനം ഏർപ്പെടുത്തിക്കഴിഞ്ഞു. കണ്ണൂരിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. പരീക്ഷയ്‌ക്ക് അരമണിക്കൂർ മുമ്പ് ഓൺലൈനിൽ നിന്ന് ചോദ്യപേപ്പർ ലഭിക്കുന്ന തരത്തിലാണ് സംവിധാനം. പ്രിൻസിപ്പലിന് ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ചാണ് ചോദ്യപേപ്പർ തുറക്കുക. സി.സി ടിവി കാമറ ഉപയോഗിച്ച് കോളേജിലെ പ്രവർത്തനങ്ങൾ വീക്ഷിക്കാനും സംവിധാനമുണ്ടാകും.

ഓൺലൈൻ സംവിധാനം വരുന്നതോടെ ചോദ്യപേപ്പർ മാറുന്നതും ഒഴിവാകും. കോളേജുകളിൽ സ്‌മാർട്ട് ക്ലാസ് റൂമുകളും ലൈബ്രറിയും തയ്യാറാക്കും. കോളേജുകളെയും സർവകലാശാലകളെയും ബന്ധിപ്പിച്ച് വീഡിയോ കോൺഫറൻസിനുള്ള സൗകര്യവുമുണ്ടാകും. സ്റ്റുഡന്റ്സ് ഗ്രിവൻസ് സെല്ലുകളും ഓൺലൈനിലേക്ക് മാറും.