തിരുവനന്തപുരം: പേട്ട പാൽക്കുളങ്ങര കവറടിയിലുണ്ടായ ആർ.എസ്.എസ് - ഡി.വൈ.എഫ്.ഐ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് ബി.ജെ.പി പ്രവർത്തകരെ വഞ്ചിയൂർ പൊലീസ് അറസ്റ്റുചെയ്‌തു. പാൽക്കുളങ്ങര സ്വദേശികളായ സതീഷ് കുമാർ (28), വിഷ്‌ണു രാധാകൃഷ്ണൻ (28) എന്നിവരാണ് അറസ്‌റ്റിലായത്. സംഘർഷത്തിൽ പരിക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ദിനീത്, ഷാരോൺ എന്നിവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് ഇവരെ പാൽക്കുളങ്ങരയിൽ നിന്ന് അറസ്റ്റുചെയ്‌തത്. സതീഷ് കുമാറിനെയും വിഷ്‌ണു രാധാകൃഷ്ണനെയും റിമാൻഡ് ചെയ്‌തു. ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയുണ്ടായ സംഘർഷത്തിൽ ആർ.എസ്.എസ് പാൽക്കുളങ്ങര ബസ്‌തികാര്യവാഹ് നിർമ്മാല്യത്തിൽ ഷാജി (35), ശാഖാ മുഖ്യശിക്ഷക് ശ്യാം(27) എന്നിവർക്ക് വെട്ടേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ ആക്രമിച്ച കേസിൽ ദിനീതിനെയും ഷാരോണിനെയും പൊലീസ് സംഭവദിവസം തന്നെ അറസ്റ്റുചെയ്‌തിരുന്നു.