തിരുവനന്തപുരം: നെടുമങ്ങാട്ട് വഴിയാത്രക്കാരെ അക്രമിച്ച് പണവും മൊബൈൽ ഫോണുകളും കവർന്ന കേസിലെ പ്രതികൾ പൊലീസ് വലയിൽ കുടുങ്ങിയത് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് കൂട്ടിരിപ്പുകാരുടെ ഫോണുകൾ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ. കണിയാപുരം തോന്നയ്ക്കൽ സ്വദേശികളായ തൗഫീഖ്, അൻസാരി എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി ഇവരുൾപ്പെട്ട ആറംഗസംഘം വെഞ്ഞാറമൂട്, നെടുമങ്ങാട് , പനവൂർ ഭാഗങ്ങളിൽ വഴിയാത്രക്കാരെ അക്രമിച്ച് വിലകൂടിയ ഫോണുകളും പണവും അപഹരിച്ചിരുന്നു. പുലർച്ചെവരെ നീണ്ട കവർച്ചകൾക്ക് ശേഷം അവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് എത്തിയ ഇവർ രോഗികളുടെ കൂട്ടിരിപ്പുകാരുടെ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചു.
വിവരമറിഞ്ഞ് മെഡിക്കൽ കോളേജ് എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസെത്തിയപ്പോഴേക്കും ഓടി രക്ഷപ്പെടാൻശ്രമിച്ച ഇവരെ പൊലീസ് ഓടിച്ചിട്ടാണ് പിടിച്ചത്. മൊബൈൽഫോൺ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റ് ചെയ്ത ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇവരുടെ പക്കൽ നിന്ന് പതിനയ്യായിരത്തോളം രൂപയും അഞ്ച് ഫോണുകളും പൊലീസ് കണ്ടെത്തി. അടിച്ചുപൊളിക്കാൻ പണമില്ലാത്തതിനാലാണ് കവർച്ചയ്ക്ക് ഇറങ്ങിയതെന്നാണ് ഇവരുടെ വെളിപ്പെടുത്തൽ.കഴക്കൂട്ടം, മംഗലപുരം. വെഞ്ഞാറമൂട്, നെടുമങ്ങാട് പൊലീസ് സ്റ്റേഷനുകളിൽ നിരവധി കവർച്ചാകേസുകൾ നടത്തിയതായി ഇവർ പൊലീസിനോട് സമ്മതിച്ചു. പ്രതികൾ പിടിയിലായതറിഞ്ഞ് നെടുമങ്ങാട് പൊലീസെത്തി ഇവരെ ചോദ്യം ചെയ്തു. നെടുമങ്ങാട്ട് ഇന്നലെയുണ്ടായ അരഡസനോളം കവർച്ചകളിൽ ഇവരെ കസ്റ്റഡിയിൽ വാങ്ങാൻ കോടതിയെ സമീപിക്കുമെന്ന് അവർ അറിയിച്ചു.
ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് സംഘത്തിലെ മറ്ര് അംഗങ്ങളെപ്പറ്റി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അവരെ കണ്ടെത്താൻ
തെരച്ചിൽ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.
പനവൂരിൽ തടികയറ്റി വന്ന ലോറിയിലെ ക്ളീനറെ മർദ്ദിച്ചും ജ്യൂസ് കുടിക്കാനെന്ന വ്യാജേന വെഞ്ഞാറമൂട്ടിലെ ജ്യൂസ് കടയിലും കവർച്ച നടത്തിയത് ഇവരാണ്. വെഞ്ഞാറമൂട് വലിയകട്ടക്കാൽ , ചുളളാള എന്നിവിടങ്ങളിൽ ബൈക്ക് യാത്രക്കാരെയും മൂഴിയിൽഭാഗത്ത് കാൽനടക്കാരായ സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരെയും അക്രമിച്ച് പണവും ഫോണും ഇവർ തട്ടിയെടുത്തതായും ചോദ്യം ചെയ്യലിൽ വ്യക്തമായി. ഇവരുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്രിരുന്നു.