2019-election

തിരുവനന്തപുരം: ആയുധവും അക്രമ രാഷ്ട്രീയവും ഉപേക്ഷിച്ചാൽ കേരളത്തിലും സി.പി.എമ്മുമായി സഹരിക്കാമെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന ഒരു ദിവസത്തെ പബ്ളിസിറ്രിക്ക് വേണ്ടി മാത്രമുള്ളതാണെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. അത് കോൺഗ്രസുകാർ പോലും തള്ളിപ്പറഞ്ഞിട്ടുണ്ട്. കേരളത്തിലെ കമ്യൂണിസ്റ്ര് വിരുദ്ധ ജാതി, മത കൂട്ടായ്മയുടെ ഉപഭോക്താവാണ് കോൺഗ്രസ്. സി.പി.എമ്മിന്റെ പാർട്ടി കോൺഗ്രസ് തീരുമാന പ്രകാരം കോൺഗ്രസുമായി ഒരു ഘട്ടത്തിലും സഖ്യമുണ്ടാക്കാൻ കഴിയില്ല. അതേസമയം, ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ബി.ജെ.പി അധികാരത്തിൽ വീണ്ടും വരാതിരിക്കാൻ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി ഇതര പാർട്ടികളുടെ കൂട്ടായ്മ ആവശ്യമായി വരും. ബി.ജെ.പിയുമായി വോട്ട് കച്ചവടം ചെയ്യാത്ത ഒരു നേതാവും കോൺഗ്രസിലില്ല. മുസ്ലീം ലീഗിനും ഇതും ബാധകമാണ്. യു.ഡി.എഫിലെ എല്ലാ കക്ഷികളും ബി.ജെ.പിയുമായി സന്ധി ചെയ്തിട്ടുണ്ട്. വിജയരാഘവൻ 'ഫ്ളാഷി'നോട് സംസാരിക്കുന്നു:

പരമാവധി സീറ്റുകളിൽ പാർട്ടി ചിഹ്നത്തിൽ

തിരഞ്ഞെടുപ്പ് കമ്മിഷൻ കണക്ക് നോക്കുമെന്നതിനാൽ സി.പി.എം ഇക്കുറി ലോക്സഭാ തിര‌ഞ്ഞെടുപ്പിൽ പരമാവധി സീറ്റിൽ പാർട്ടി ചിഹ്നത്തിലാകും സ്ഥാനാർത്ഥികളെ നിറുത്തുക. ഇതോടൊപ്പം അനിവാര്യമായ സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ പരിഗണിക്കും. സ്വതന്ത്രരില്ലാതെ ഇടതുപക്ഷത്തിന് മത്സരമില്ലല്ലോ.

വച്ചുമാറലില്ല

ജനതാദളും സി.പി.ഐയും കോട്ടയം, തിരുവനന്തപുരം സീറ്രുകൾ പരസ്പരം വച്ചുമാറുമെന്ന് പറയുന്നത് ശരിയല്ല. ചർച്ചകളിൽ പലതും
ഉന്നയിക്കും. ഒരു പാർട്ടിയും അവരുടെ സീറ്ര് വിട്ട് നൽകില്ല.

ഇപ്പോൾ പറയാനാവില്ല

എം.എൽ.എമാർ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന് ഇപ്പോൾ പറയാറായിട്ടില്ല. മൂന്ന്, നാല് തീയതികളിൽ നടക്കുന്ന യോഗത്തിന് ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ. വിജയസാദ്ധ്യതയ്ക്കാണ് മുൻതൂക്കം. എം.എൽ എ നിന്നാൽ മാത്രം ജയിക്കുന്ന സീറ്റ് ഏതാണുള്ളത്.


ആ കേസിൽ കാര്യമില്ല

ഷുക്കൂർ വധക്കേസിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെയും ടി.വി.രാജേഷിനെയും പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ച നടപടി രാഷ്ട്രീയ പ്രേരിതമാണ്. കണ്ണൂരിൽ ഏറ്രവും ബഹുജന സ്വീകാര്യതയുള്ള നേതാക്കൾക്കെതിരെയാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്. അതിന്റെ പ്രതികരണം എതിരാളികൾ പ്രതീക്ഷിച്ചതിൽ നിന്നും വ്യത്യസ്തമായിരിക്കും. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടി നേതാവ് ആശുപത്രിയിലിരുന്ന് ആരോടെങ്കിലും പോയി കൊല്ലെടാ എന്നു പറയുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. ഒരാളെ കേസിൽ കുടുക്കാൻ വേണ്ടി സി.ബി.ഐ അന്വേഷണത്തെ വലിച്ചുനീട്ടി കൊണ്ടുപോയി കെട്ടുകയാണ് ചെയ്തത്.

പൊന്നാനിയിൽ തീരുമാനിച്ചിട്ടില്ല

പൊന്നാനിയിൽ ഇക്കുറി മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല.

താൻ പൊന്നാനിയിൽ മത്സരിക്കുമെന്ന വാർത്തകൾ ചിലരുടെ സൃഷ്ടി മാത്രമാണ്.