ദുബായ്: കൊച്ചിയിലെ പെട്രോകെമിക്കൽ കോംപ്ലക്‌സിൽ യു.എ.ഇയുടെ ദേശീയ എണ്ണക്കമ്പനിയായ അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്‌നോക്) നിക്ഷേപം നടത്തിയേക്കും. അബുദാബിയിലെ അഡ്‌നോക് ആസ്ഥാനത്ത് യു.എ.ഇ സർക്കാരിലെ സഹമന്ത്രിയും അഡ്‌നോക് ഗ്രൂപ്പ് സി.ഇ.ഒയുമായ ഡോ. സുൽത്താൻ അഹ്‌മദ് അൽ ജാബറുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി.
കൊച്ചിയിൽ നിക്ഷേപത്തിന് യു.എ.ഇയുടെ സന്നദ്ധത അൽ ജാബർ അറിയിച്ചു. തുടർ നടപടികൾക്കായി ജോയിന്റ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ ചർച്ചയിൽ ധാരണയായി. നിക്ഷേപ സാദ്ധ്യതകളെക്കുറിച്ച് സമിതി പഠനം നടത്തും. തുടർന്ന്, ഡോ. സുൽത്താൻ അഹ്‌മദ് അൽ ജാബറിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തി തുടർനടപടികളെടുക്കും.
പെട്രോളിയം മേഖലയിലെ നിക്ഷേപത്തിൽ ഇന്ത്യ യു.എ.ഇയുടെ പ്രഥമ പരിഗണനയിലുണ്ടെന്ന് അൽ ജാബർ പറഞ്ഞു. പെട്രോളിയം രംഗത്ത് ഇന്ത്യയ്ക്ക് വലിയ സാദ്ധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ നിക്ഷേപം നടത്താൻ കൂടിക്കാഴ്‌ചയിൽ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നിക്ഷേപത്തിന് അനുകൂലമായ സാഹചര്യമാണ് ഇപ്പോൾ സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിംഗ് സൂരി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫ് അലി, അഡ്‌നോക് ആക്‌ടിംഗ് സി.ഇ.ഒ മുഹമ്മദ് അൽ അർയാൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.