തിരുവനന്തപുരം: എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായുള്ള 'കേരള സംരക്ഷണ യാത്രയ്ക്ക്' ഇന്ന് തലസ്ഥാനത്ത് തുടക്കം കുറിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന തെക്കൻ മേഖലാ ജാഥ വൈകിട്ട് നാലിന് പൂജപ്പുര മൈതാനത്ത് സി.പി.ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി ഉദ്ഘാടനം ചെയ്യും. വടക്കൻ മേഖലാ ജാഥ 16ന് കാസർകോട്ട് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
'ബി.ജെ.പി സർക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ, വികസനം, സമാധാനം, സാമൂഹ്യ പുരോഗതി, ജനപക്ഷം ഇടതുപക്ഷം' എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് മേഖലാ ജാഥകൾ പര്യടനം നടത്തുന്നത്. മാർച്ച് രണ്ടിന് തൃശൂരിൽ നടക്കുന്ന മഹാറാലിയോടെ ജാഥകൾ സമാപിക്കും.
പൂജപ്പുര മൈതാനത്ത് നടക്കുന്ന തെക്കൻ മേഖലാ ജാഥയുടെ ഉദ്ഘാടന സമ്മേളനത്തിൽ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ഡോ. എ. നീലലോഹിത ദാസൻ നാടാർ (ജനതാദൾ), എ.കെ. ശശീന്ദ്രൻ (എൻ.സി.പി), രാമചന്ദ്രൻ കടന്നപ്പള്ളി (കോൺഗ്രസ്.എസ്), സ്‌കറിയാ തോമസ് (കേരള കോൺഗ്രസ്), ചാരുപാറ രവി (ലോക് താന്ത്രിക് ജനതാദൾ), കാസിം ഇരിക്കൂർ (ഐ.എൻ.എൽ), ഫ്രാൻസിസ് ജോർജ് (ജനാധിപത്യ കേരള കോൺഗ്രസ്), ആർ. ബാലകൃഷ്ണ പിള്ള (കേരള കോൺഗ്രസ്.ബി) എന്നിവർ പ്രസംഗിക്കും.