തിരുവനന്തപുരം: കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ 50,000 മുതൽ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകൾ എഴുതിതള്ളാൻ 4,39,41,274 രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 455 കടബാധ്യതകൾ എഴുതിത്തള്ളാനുള്ള തുകയാണ് കാസർകോട് ജില്ല കളക്ടർക്ക് അനുവദിച്ച് ഉത്തരവായത്.
എൻഡോസൾഫാൻ പുനരധിവാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ മാർച്ച് മാസത്തിൽ ചേർന്ന യോഗത്തിൽ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ദുരിതബാധിതരുടെ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകൾ എഴുതിത്തള്ളുന്നതിന് ആവശ്യമായ 7.63 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആദ്യഘട്ടമായി 2011 ജൂൺ വരെയുള്ള 50,000 രൂപ വരെയുള്ള 1083 കടബാധ്യതകൾക്കായി 2,17,38,655 രൂപ കാസർകോട് ജില്ല കളക്ടർക്ക് അനുവദിച്ച് ഉത്തരവായിട്ടുണ്ട്. രണ്ടാം ഘട്ടമായാണ് 50,000 മുതൽ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകൾ എഴുതിതള്ളാനുള്ള തുക അനുവദിച്ചത്.