mohanlal

തിരുവനന്തപുരം: 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ മോഹൻലാൽ ഖാദി ബോർഡിന് വക്കീൽനോട്ടീസ് അയച്ചു. ഒരു പ്രമുഖ വസ്ത്ര നിർമ്മാണ കമ്പനിയുടെ പരസ്യചിത്രത്തെച്ചൊല്ലി ഖാദി ബോർഡും മോഹൻലാലും തമ്മിലുണ്ടായ തർക്കമാണ് പുതിയ തലത്തിലേക്ക് വഴിമാറിയത്. പരസ്യചിത്രത്തിൽ അഭിനയിച്ചതിന്റെ പേരിൽ ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭനാ ജോർജ്,​ തനിക്കെതിരെ നടത്തിയ അപകീർത്തികരമായ പ്രസ്താവനകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് മോഹൻലാൽ വക്കീൽ നോട്ടീസ് അയച്ചത്. പരാമർശങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പുപറയുകയോ ക്ഷമാപണം നടത്തി മാദ്ധ്യമങ്ങളിൽ പരസ്യം നൽകുകയോ ചെയ്തില്ലെങ്കിൽ 50 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ശോഭനാ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

2018 നവംബറിലാണ് മോഹൻലാൽ വക്കീൽ നോട്ടീസ് അയച്ചത്. വിലകുറഞ്ഞ പ്രശസ്തിക്കുവേണ്ടി പ്രശസ്തമായ ഒരു സ്ഥാപനത്തെയും തന്നെയും അപകീർത്തിപ്പെടുത്തിയെന്ന് അതിൽ ആരോപിക്കുന്നു. പരസ്യത്തിൽ അഭിനയിച്ചതിന് മോഹൻലാലിനെതിരെ വക്കീൽ നോട്ടീസ് അയച്ചെന്ന്‌ ശോഭനാ ജോർജ് പൊതുവേദിയിലും മാദ്ധ്യമങ്ങളിലൂടെയും ആവർത്തിച്ചു. പ്രസ്തുത നോട്ടീസ് തനിക്ക് കിട്ടുന്നതിനോ അതിനോട് പ്രതികരിക്കുന്നതിനോ മുമ്പാണ്‌ ശോഭനാ ജോർജ് ഈ വിഷയം പൊതുവേദിയിൽ ഉന്നയിച്ചത്. മാദ്ധ്യമങ്ങളിലൂടെ തന്നെ കടന്നാക്രമിച്ചും മോശമായി കാണിച്ചും പ്രശസ്തി നേടാനാണ്‌ ശോഭന ശ്രമിച്ചതെന്നും ലാൽ കുറ്റപ്പെടുത്തി.

പരസ്യത്തിന്റെ ഭാ​ഗമായി ചർക്കയിൽ നൂൽ നൂൽക്കുന്ന രം​ഗത്തിലാണ് മോഹൻലാൽ അഭിനയിച്ചത്. ദേശീയതയുടെ അടയാളമായ ചർക്കയെ ഖാദിയുമായോ ചർക്കയുമായോ ബന്ധമില്ലാത്ത ഉത്പന്നങ്ങളുടെ പരസ്യത്തിൽ ഉപയോഗിക്കുന്നത് തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഖാദി ബോർഡ് നോട്ടീസയച്ചത്. മോഹൻലാലിനെ പോലൊരു നടൻ ഇത്തരം പരസ്യങ്ങളുടെ ഭാഗമാവുന്നത് ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ഇടയാക്കുമെന്നും ശോഭന പറഞ്ഞിരുന്നു. ഇതേത്തുടർന്ന്‌ ചർക്കയിൽ നൂൽ നൂൽക്കുന്ന പരസ്യം കമ്പനി പിൻവലിച്ചിരുന്നു.

50 കോടി നൽകാൻ പാങ്ങില്ല: ശോഭനാ ജോർജ്
ഖാദി ബോർഡിനെ സംബന്ധിച്ച് 50 കോടി വലിയ തുകയാണ്. അത് നൽകാൻ സാധിക്കില്ല. മോഹൻലാലിനെ പോലെ വലിയൊരു നടന്റെ ഭാഗത്തുനിന്ന് ഇങ്ങനൊരു നടപടി പ്രതീക്ഷിച്ചില്ല.