വിതുര: പോക്സോ കേസിൽ പ്രതിയായ തൊളിക്കോട് മുൻ ഇമാം ഷെഫീക്ക് അൽ ഖാസിമി ന്റെ (46) പേരിൽ വിതുര പൊലീസ് മാനഭംഗക്കേസ് ചുമത്തി. പെൺകുട്ടിയുടെ വൈദ്യപരിശോധനയിൽ പീഡനം നടന്നതായി തെളിഞ്ഞതോടെയാണ് മാനഭംഗക്കേസ് ചുമത്തിയത്. ഇമാം തന്നെ പീഡിപ്പിച്ചതായി ഡോക്ടറോടും ചൈൽഡ് ലൈൻ വനിതാ സി.ഐയോടും പെൺകുട്ടി ഇന്നലെ രഹസ്യ മൊഴിയിൽ വ്യക്തമാക്കി. വൈദ്യപരിശോധന വേളയിലായിരുന്നു പെൺകുട്ടിയുടെ തുറന്നുപറച്ചിൽ. തുടർന്ന് വനിതാ മജിസ്‌ട്രേട്ടിനു മുന്നിലെത്തിച്ച് മൊഴി രേഖപ്പെടുത്തി. പ്രതിക്ക് മുൻകൂർ ജാമ്യം കിട്ടാനുള്ള സാദ്ധ്യത ഇതോടെ അടഞ്ഞു. ഇന്നോ നാളെയോ ഇയാൾ പൊലീസിനു മുന്നിൽ കീഴടങ്ങാൻ സാദ്ധ്യതയുണ്ട്. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിക്കാൻ സാദ്ധ്യതയില്ലെന്നും കീഴടങ്ങുന്നതാണ് അഭികാമ്യമെന്നും വക്കീൽ നിയമോപദേശം നൽകിയതായാണ് അറിയുന്നത്.
സ്കൂളിൽ പോയ തന്നെ ഇമാം നിർബന്ധിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ മൊഴി. അന്വേഷണത്തിന്റെ ഭാഗമായി സംഭവം നടന്ന വിതുര പഞ്ചായത്തിലെ പേപ്പാറ പട്ടംകുളിച്ചപാറ മേഖലയിൽ ഇന്നലെ പെൺകുട്ടിയെ എത്തിച്ച് തെളിവെടുത്തു. സംഭവം ആദ്യമായി കണ്ട സ്ത്രീകളിൽ നിന്നും മൊഴിയെടുത്തു. സ്ത്രീകൾ ഇമാമിന്റെ കാർ തടയുന്ന മൊബൈൽ ദൃശ്യങ്ങൾ ഇവർ പൊലീസിന് കൈമാറി. പെൺകുട്ടിയുടെ ഉമ്മയും ബന്ധുക്കളും ഇന്നലെ രാത്രിയോടെ എത്തി മൊഴി നൽകി.
പള്ളിയിൽ നിന്നു പുറത്താക്കിയെങ്കിലും രണ്ടു ദിവസം മുമ്പ് ഷെഫീഖ് അൽഖാസിമി തൊളിക്കോട്ട് വന്നുപോയതായി അറിയുന്നു.
പ്രതിക്കായുള്ള തെരച്ചിൽ പൊലീസ് ശക്തമാക്കി. ഷാഡോ പൊലീസടക്കം രണ്ടു ടീമുകൾ എറണാകുളത്ത് എത്തിയിട്ടുണ്ട്. അഭിഭാഷകനെ കാണാനെത്തിയ പ്രതിയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.