pulwama-

സി.ആർ.പി.എഫിൽ 43-ും ബറ്റാലിയനിലെ ജോദുറാം ദാസ് (28) എന്ന ജവാൻ ആക്രമണം കണ്ടതിനെക്കുറിച്ച് നൽകുന്ന വിവരണം.

''ജമ്മുവിലെ ക്യാമ്പിൽ നിന്ന് ശ്രീനഗറിലേക്ക് ഞങ്ങളുടെ വാഹനവ്യൂഹം വെളുപ്പിന് 3ന് തിരിച്ചു. വാഹനങ്ങൾ വരിവരിയായി നീങ്ങുകയായിരുന്നു. 12 മണിക്കൂറോളം ഒരിടത്തും നിറുത്താതെ നീങ്ങി. ഇതിനിടയിൽ രണ്ട് സി.ആർ.പി.എഫ് ക്യാമ്പുകളുണ്ടായിരുന്നു. പക്ഷേ അവിടെ കയറിയില്ല.

പുറത്ത് ഭയങ്കര തണുപ്പായിരുന്നു. മഞ്ഞ് വീഴുന്നുണ്ടായിരുന്നു. മഞ്ഞ് വീണുകിടക്കുന്നതിനാൽ വാഹനങ്ങൾ ക്യാമ്പിൽ പാർക്ക് ചെയ്യാൻ പറ്റില്ലായിരുന്നു. അതിനാലാണ് കയറാതിരുന്നത്. ഞങ്ങൾക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. മൂന്ന് മണിയോടെ കസിഗഞ്ച് എന്ന സ്ഥലത്തെ ക്യാമ്പിൽ നിറുത്തി. ഞങ്ങൾ ഇറങ്ങാൻ തുടങ്ങിയതാണ്. പക്ഷേ അവിടെയും സ്ഥലക്കുറവിന്റെ പ്രശ്നം ഉണ്ടായിരുന്നു. മറ്റു ബറ്റാലിയനുകളിലുള്ളവർ അവിടെ നിറഞ്ഞുകഴിഞ്ഞിരുന്നു. ഞങ്ങൾ വിശന്ന വയറുമായി വീണ്ടും മുന്നോട്ടുനീങ്ങി. 5 മണിക്ക് പുൽവാമയിലെത്തി. പുൽവാമ പിന്നിട്ടതിന് തൊട്ടുപിന്നാലെ ഞങ്ങൾക്ക് മുന്നാലെയുള്ള ഒരു ബസ് കൊടുംശബ്ദത്തോടെ പൊട്ടിച്ചിതറി. ജവാന്മാരുടെ ശരീരഭാഗങ്ങൾ ആകാശത്തേക്ക് തെറിക്കുന്നത് കണ്ടു. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ മനസിലാക്കുന്നതിന് മുമ്പ് ആക്രമണത്തിൽ തകർന്ന ബസിന്റെ മൾഗാഡ് ഞങ്ങളുടെ ബസിന്റെ മുൻവശത്തെ ഗ്ളാസിൽ വന്നിടിച്ചു. ഗ്ളാസുകൾ തകർന്നു. അതൊരു ഐ.ഇ.ഡി ആക്രമണമാണെന്ന് പെട്ടെന്ന് ഞങ്ങൾക്ക് മനസിലായി. ഇരുമ്പ് പോലും ഛിന്നഭിന്നമാകുന്നത് ഐ. ഇ.ഡി ആക്രമണത്തിൽ സംഭവിക്കുന്നതാണ്. ആക്രമണത്തിൽ തകർന്ന ബസിന്റെ സ്ഥാനത്ത് അതിന്റെ എൻജിൻ മാത്രമേ കാണാനുണ്ടായിരുന്നുള്ളു. മറ്റു ഭാഗങ്ങൾ 50, 60 അടി ദൂരേക്ക് തെറിച്ച് പോയി. മാവോയിസ്റ്റ് മേഖലകളിൽ മാത്രമാണ് ഇത്തരം ഐ.ഇ.ഡി സ്ഫോടനങ്ങൾ ഞങ്ങൾ കണ്ടിരുന്നുള്ളൂ. ജമ്മുകാശ്മീരിൽ ഇതാദ്യമായിരുന്നു."