കാസർകോട്: പെരിയ കല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ച സംഭവം രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ് എഫ്.ഐ.ആർ. കല്യോട്ട് കൂരാങ്കര സ്വദേശി ജോഷി എന്ന ശരത് ലാൽ (19), കല്യോട്ട് ക്ഷേത്രത്തിന് സമീപത്തെ കൃപേഷ് (24) എന്നിവരാണ് ഇന്നലെ രാത്രി 8.30ഓടെ കല്യോടിനടുത്ത തന്നിത്തോട്- കൂരാങ്കര റോഡിൽവച്ച് ആക്രമിക്കപ്പെട്ടത്.
കൊലപാതകം നടത്തിയത് കൃത്യമായ പരിശീലനം ലഭിച്ച പുറത്ത് നിന്നെത്തിയ മൂന്നംഗ സംഘമാണെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. കൊടുവാളും മഴുവും ഉപയോഗിച്ച് തല വെട്ടി പിളർന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വധിച്ചത്. പ്രൊഫഷണൽ സംഘം നടത്തുന്ന കൊലപാതക രീതിയാണ് കൊല നടത്താൻ സംഘം ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകം നടത്തിയ ശേഷം രക്ഷപ്പെട്ട സംഘത്തെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല.
കൃപേഷിന്റേയും ശരത് ലാലിന്റെയും കൊലപാതകം സംബന്ധിച്ച് കാസർകോട് ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി.എം പ്രദീപ് കുമാർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി ജില്ലാ പൊലീസ് മേധാവി ഡോ. എ ശ്രീനിവാസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് പ്രതികളുടേതെന്ന് സംശയിക്കുന്ന രണ്ടു മൊബൈൽ ഫോണുകൾ, വെട്ടാൻ ഉപയോഗിച്ചതെന്ന് കരുതുന്ന വാളിന്റെ ഒരു കഷണം എന്നിവ കണ്ടെത്തിയിട്ടുണ്ട്. അക്രമത്തിന് ഉപയോഗിച്ച പ്രധാന ആയുധങ്ങളെല്ലാം സംഘം വന്ന വാഹനത്തിൽ തന്നെ കടത്തിയിരുന്നു. ജീപ്പിലെത്തിയ സംഘം ഇരുവരും സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ശരത്തിനെയാണ് സംഘം ആദ്യം വെട്ടിയത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ച കൃപേഷിനെ വളഞ്ഞിട്ട് വെട്ടുകയായിരുന്നു.
ശരത്തിന്റെ വീടിന്റെ സമീപവാസികളായ രണ്ടു കുടുംബങ്ങൾക്ക് കൊലപാതകത്തിൽ നേരിട്ട് ബന്ധമുണ്ടെന്ന് അടുത്ത ബന്ധു ഗോവിന്ദൻ ആരോപിച്ചു. യുവാവിന് നേരെ നേരത്തെ വധഭീഷണി ഉണ്ടായിട്ടും പൊലീസ് വേണ്ട നടപടികൾ സ്വീകരിച്ചിരുന്നില്ലെന്നും ബന്ധുക്കൾ കുറ്റപ്പെടുത്തുന്നു. കണ്ണൂർ റേഞ്ച് ഐ.ജി ബൽറാം കുമാർ ഉപാധ്യായ സംഭവ സ്ഥലം സന്ദർശിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കി. പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ച കൃപേഷിന്റേയും ശരത്തിന്റെയും മൃതദേഹങ്ങൾ ആദൂർ സി.ഐ എ.എം മാത്യു, കുമ്പള സി.ഐ കെ പ്രേംസദൻ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.
മാരകമായ വെട്ടുകളാണ് ശരീരങ്ങളിലുള്ളത്. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താൻ ഇന്നലെ രാത്രി വൈകി പൊലീസ് നടത്തിയ അന്വേഷണത്തിൽ വധ ഗൂഢാലോചന സംബന്ധിച്ച സൂചനകളും ലഭിച്ചിട്ടുണ്ട്. ആസൂത്രിതമായ കൊലപാതകമാണെന്ന് തന്നെയാണ് വിലയിരുത്തൽ. ആളൊഴിഞ്ഞ സ്ഥലമാണ് ഇതിനായി തിരഞ്ഞെടുത്തത്. അക്രമത്തിന് ശേഷം റോഡിലൂടെ പോയവരാണ് സംഭവം കാണുന്നത്. ശരത്തിനെ ആദ്യം കണ്ടെങ്കിലും കൃപേഷിനെ 150 മീറ്റർ അകലെ കുറ്റിക്കാട്ടിലാണ് രക്തംവാർന്ന നിലയിൽ കണ്ടെത്തിയത്.
കൊലപാതകം നടത്തിയതിന് ദൃക്‌സാക്ഷികൾ ആരും ഇല്ലാത്തതും കൊലയാളികൾക്ക് രക്ഷപെടൽ എളുപ്പമാക്കി. രക്തത്തിൽ കുളിച്ചു കിടന്ന യുവാക്കളെ ഏറെ നേരത്തിന് ശേഷമാണ് ആളുകൾ കാണുന്നത് .അരും കൊലകൾ കണ്ണൂർ മോഡലിൽ ആസൂത്രിതമായാണ് നടപ്പിലാക്കിയതെന്നു കോൺഗ്രസ് പറയുമ്പോഴും കൊല നടത്തിയത് ആരെന്നു കണ്ടെത്താൻ കഴിയാത്തത് പൊലീസിനും വലിയ തലവേദന ആയിട്ടുണ്ട്.
പ്രതികാരമോ?
ബൈക്ക് യാത്രക്കാർ ആയിരുന്ന ഇരുവരും വെട്ടേറ്റു വീണു കിടക്കുന്നത് കണ്ടു എന്നാണ് ആശുപത്രിയിൽ എത്തിച്ചവർ പറഞ്ഞത്. മറ്റു കാര്യങ്ങൾ ആർക്കും അറിയില്ല. മുച്ചിലോട്ട് പെരുങ്കളിയാട്ടം സംഘാടക സമിതി രൂപീകരണം യോഗം കഴിഞ്ഞു മടങ്ങിയവരെ ആണ് വെട്ടി കൊന്നത്. ഇവിടെ സി.പി.എം -കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കുറേനാളായി ഉരസൽ ഉണ്ടായിരുന്നു. ഇപ്പോഴത്തെ കൊലപാതകം നേരത്തെ സി പി എം ലോക്കൽ കമ്മിറ്റി അംഗത്തെ അക്രമിച്ചതിലുള്ള പ്രതികാരമായാണെന്ന് പറയുന്നുണ്ട്.
മുന്നാട് പീപ്പിൾസ് കോളജിൽ വിദ്യാർത്ഥികളായ കല്യോട്ടെ യുവാക്കളെ സ്ഥിരമായി ആക്രമിക്കുന്നു എന്ന് ആരോപിച്ച് മാസങ്ങൾക്ക് മുമ്പ് ബസ് തടഞ്ഞ് സി പി എം പ്രവർത്തകരെ ആക്രമിച്ചിരുന്നു. സി പി എം പെരിയ ലോക്കൽ കമ്മിറ്റി അംഗം ഏച്ചിലടുക്കത്തെ എ പീതാംബരൻ, കേരളാ പ്രവാസി സംഘം വില്ലേജ് സെക്രട്ടറി കല്യോട്ടെ എ സുരേന്ദ്രൻ എന്നിവരെ വെട്ടിപ്പരിക്കേൽപിക്കുകയാണ് ചെയ്തത്. ഈ സംഭവത്തിൽ കൃപേഷ് അടക്കം 11 കോൺഗ്രസ് പ്രവർത്തകർക്കെതിരെ നരഹത്യാശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. ഇതിനു ശേഷം പലപ്പോഴായി പെരിയയിലും പരിസരങ്ങളിലും സി.പി.എം കോൺഗ്രസ് സംഘർഷാവസ്ഥ നിലനിൽക്കുകയായിരുന്നു. കൊല്ലപ്പെട്ട ഇരുവരുടെയും മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കോൺഗ്രസ് നേതാക്കളും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി വിലാപയാത്രയായി കല്യോട്ടേക്ക് കൊണ്ടുവരും.
നിഷേധിച്ച് സി.പി.എം
അതേസമയം, കൊലയുമായി സി.പി.എമ്മിന് യാതൊരു ബന്ധവുമില്ലെന്ന് കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു.