കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കമുള്ള മൂന്ന് മക്കളെ വീട്ടിൽ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതിയെ കിളിമാനൂർ പൊലീസ് പിടികൂടി. കിളിമാനൂർ പനപ്പാംകുന്ന് മാവുവിള തടത്തരികത്ത് വീട്ടിൽ വാടകയ്ക്ക് താമസിച്ചുവന്നിരുന്ന ഉഷ (35)ആണ് പിടിയിലായത്. കള്ളിക്കാട്, തച്ചൻകോട് സൂരജ് ഭവൻ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. അടുത്തകാലത്തായി പനപ്പാംകുന്നിൽ വാടകയ്ക്ക് താമസിക്കാനെത്തുകയായിരുന്നു. ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. ഭർത്താവിനും 7 വയസുള്ള പെൺകുട്ടിക്കും, ഒമ്പതും പതിനൊന്നും വയസുള്ള രണ്ട് ആൺമക്കൾക്കുമൊപ്പം കഴിഞ്ഞുവരുകയായിരുന്നു യുവതി. ഇവരുടെ ഭർത്താവ് ജോലിക്ക് പോയ സമയം കുട്ടികളെ തികച്ചും അരക്ഷിതാവസ്ഥയിൽ സുരക്ഷിതമില്ലാത്ത വീട്ടിൽ ഉപേക്ഷിച്ച് കാമുകനൊപ്പം കടക്കുകയായിരുന്നു ഉഷ. കിളിമാനൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരുടെ കാമുകൻ രാജേഷിനൊപ്പം കാട്ടാക്കടയിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കിളിമാനൂർ എസ്.എച്ച്.ഒ അനിൽകുമാർ, കിളിമാനൂർ സബ് ഇൻസ്പെക്ടർ ബി.കെ. അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആറ്റിങ്ങൽ ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻ‌ഡ് ചെയ്തു അട്ടക്കുളങ്ങര വനിത സബ് ജയിലിലേക്കയച്ചു.