vizhinjam

വിഴിഞ്ഞം: രാജ്യാന്തര തുറമുഖവും മത്സ്യ ബന്ധന തീരവുമുള്ള വിഴിഞ്ഞത്തെ അഗ്നിശമന സേനയ്ക്ക് അവഗണനയെന്നു പരാതി. ചാക്ക ഫയർസ്റ്റേഷൻ ഓഫീസിൽ എത്തിച്ച 20 അത്യാധുനിക ആംബുലൻസുകളിൽ ഒരെണ്ണം വിഴിഞ്ഞത്തിനു വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കിട്ടാൻ സാധ്യത കുറവ്. പകരം ഓടി കിതച്ച് കണ്ടം ചെയ്യാറായ ആംബുലൻസ് അനുവദിച്ചു നൽകാനാണ് സാധ്യതയെന്ന് സൂചന. കഴക്കൂട്ടം -കാരോട് ബൈപ്പാസ് റോഡിൽ അപകടങ്ങൾ പതിവായതോടെ സ്വന്തമായി ആംബുലൻസ് ഇല്ലാത്തതിനാൽ സ്വകാര്യ ആംബുലൻസുകളെയാണ് ആശ്രയിക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും ബൈപ്പാസ് റോഡ് നിർമ്മാണവും പൂർത്തിയാകുന്നതോടെ സുരക്ഷ വർധിപ്പിക്കേണ്ടി വരുമെന്ന് അഗ്നിശമന സേനാധികൃതർ പറയുന്നു. വിഴിഞ്ഞത്തെ അഗ്നിശമന സേനാ കേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്നത് ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ കീഴിലുള്ള സ്ഥലത്താണ്. ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്ത് 40 സെന്റ് സ്ഥലം അഗ്നിശമന സേനയ്ക്ക് നൽകുമെന്ന് പറഞ്ഞുവെങ്കിലും നടപടികൾ എങ്ങുമെത്താത്ത സ്ഥിതിയിലാണ്. ഫയർ എൻജിൻ യൂണിറ്റുകളിൽ വെള്ളം നിറയ്ക്കാനുള്ള ഹൈഡ്രന്റ് സംവിധാനമില്ലാത്തതിനാൽ ഇപ്പോൾ കുളങ്ങളെയും കായലുകളെയും ആശ്രയിക്കുകയാണ്. ഇടുങ്ങിയ റോഡുകളിൽ അപകടം സംഭവിച്ചാൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് വലിയ ഫയർ യൂണിറ്റുകൾക്ക് കഴിയാറില്ല. ആധുനിക സംവിധാനങ്ങളോട് കൂടിയ ചെറിയ ഫയർ യൂണിറ്റ് വേണമെന്നത് നേരത്തെയുള്ള ആവശ്യമാണ്. ചാക്കയിൽ എത്തിച്ച ആംബുലൻസുകളിൽ ഒന്ന് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഏതാണ് ലഭിക്കുന്നതെന്ന് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും വിഴിഞ്ഞത്തെ ഫയർസ്റ്റേഷൻ അധികൃതർ പറഞ്ഞു.