വിഴിഞ്ഞം: രാജ്യാന്തര തുറമുഖ നിർമ്മാണ സ്ഥലത്ത് കരിങ്കല്ല് എത്തിയതോടെ ഒരു ഇടവേളയ്ക്കു ശേഷം പുലിമുട്ട് നിർമ്മാണം പുനരാരംഭിച്ചു. ഓഖി ദുരന്തത്തോടെ നിർമാണം നിലച്ച പുലിമുട്ട് നിർമ്മാണമാണ് ഇന്നലെ കല്ല് എത്തിച്ചതോടെ വേഗത്തിലായത്. തൂത്തുക്കുടിയിൽ നിന്നു ബാർജ് മുഖാന്തരം എത്തിച്ച 6000 ടൺ കരിങ്കല്ല് നിക്ഷേപിച്ചാണ് ഇന്നലെ ഉച്ചയോടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. നാളെ 30,000 മെട്രിക് ടൺ കരിങ്കല്ലുമായി ഗുജറാത്തിലെ മുംദ്ര തുറമുഖത്തു നിന്ന് എം.വി പ്രൊപ്പൽ പ്രോഗ്രസ് എന്ന ചരക്കുകപ്പൽ വിഴിഞ്ഞത്തടുക്കും. പിന്നാലെ തൂത്തുക്കുടിയിൽ നിന്നും കല്ല് എത്തിക്കും. ബോട്ടം ഓപ്പൺ ബാർജ് മുഖാന്തരം കടലിൽ നിന്നാണ് നേരിട്ടു കല്ല് നിക്ഷേപിക്കുന്നത്. 20 മീറ്ററോളം ആഴത്തിൽ കല്ലുകൾ നിക്ഷേപിക്കും. കല്ല് നിഷേപത്തിനായി 'സീ പാര ' എന്ന പ്ലേസ്‌മെന്റ് ബാർജ് നേരത്തേ എത്തിച്ചിരുന്നു. ജി.പി.എസ് അടക്കമുളള ആധുനിക സംവിധാനം ഉപയോഗിച്ചാണ് കല്ല് നിക്ഷേപം. ഇന്നലെ ടിയാൻ ജെൻ എന്ന ബാർജിൽ എത്തിച്ച കല്ല് ജെ.സി.ബിയുടെ സഹായത്തോടെയാണ് നിക്ഷേപിക്കുന്നത്.
പുലിമുട്ട്, ബെർത്ത് പൈൽസംരക്ഷണം എന്നിവയ്ക്കായി 70 ലക്ഷം ടൺ കരിങ്കല്ല് വേണ്ടി വരുമെന്ന് അധികൃതർ പറഞ്ഞു. പുലിമുട്ട് നിർമ്മാണം പുരോഗമിക്കുന്നതോടെ മറ്റു ജോലികളും തുടരും. ബാർജിൽ നിന്നു കല്ല് നിക്ഷേപിക്കുന്നത് കാണാനായി വിസിൽ എം.ഡി ഡോ. ജയകുമാർ, അദാനി പോർട്സ് ആൻഡ് സീസ് സി.ഇ.ഒ രാജേഷ് ഝാ, ഹോവേ സി.ഇ.ഒ ഫാനികുമാർ, പ്രോജക്ട് ഡയറക്ടർ വിനയ് സിംഗാൾ എന്നിവർ എത്തിയിരുന്നു.
പ്രവർത്തന പുരോഗതി വീക്ഷിക്കുന്നതിനായി വകുപ്പ് മന്ത്രി നാളെ വിഴിഞ്ഞം തുറമുഖ നിർമാണ സ്ഥലം സന്ദർശിച്ചേക്കും.
നിക്ഷേപിക്കുന്നത് ഇങ്ങനെ
കടലിന്റെ അടിത്തട്ടിൽ '120 മീറ്റർ വീതിയിൽ 10 മുതൽ 500 കിലോഗ്രാം തൂക്കമുള്ള കല്ലുകളാണ് പ്രത്യേക രീതിയിൽ നിക്ഷേപിക്കുന്നത്. അടിത്തട്ടിൽ നിന്നു കടൽനിരപ്പിലേക്ക് എത്തുമ്പോൾ വീതി കുറഞ്ഞ് 10 മീറ്ററാകും. ഇതിനു വശങ്ങളിലായി അക്രോ പോഡുകൾ നിക്ഷേപിച്ച് പുലിമുട്ടിനെ തിരയിൽ നിന്നു സംരക്ഷിക്കും. ആകെ 3.1 മീറ്റർ നീളമുള്ള പുലിമുട്ട് 2 മീറ്റർ എത്തുമ്പോൾ ഇടതുവശത്തേക്ക് ചരിഞ്ഞാണ് പോകുന്നത്.