തിരുവനന്തപുരം: ജോലിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയ കെ.എസ്.ആർ.ടി.സി എംപാനൽ കണ്ടക്ടറായിരുന്ന വനിതയെ ഉദ്വേഗഭരിതമായ നിമിഷങ്ങൾക്കൊടുവിൽ ഫയർ ഫോഴ്സ് അനുനയിപ്പിച്ച് താഴെ ഇറക്കി.
ആലപ്പുഴ സ്വദേശി ബിനിയയാണ് (40) രാവിലെ ഏഴേ മുക്കാലോടെ മരത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. ഒൻപതിന് ഇവരെ താഴെ ഇറക്കിയ ശേഷം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിനിയക്കെതിരെ കന്റോൺമെന്റ് പൊലീസ് ആത്മഹത്യാശ്രമത്തിന് കേസെടുത്തു.
ഹൈക്കോടതി വിധിയെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ട എംപാനൽ കണ്ടക്ടർമാരുടെ കൂട്ടായ്‌മ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവന്ന അനിശ്ചിതകാല സമരത്തിൽ ബിനിയയും ഉണ്ടായിരുന്നു. തിങ്കളാഴ്ച നഗര സഭ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകൾ പൊളിച്ച കൂട്ടത്തിൽ എംപാനലുകാരുടെ പന്തലും പൊലിച്ചിരുന്നു.സമരം പൊളിക്കാനുള്ള നീക്കമാണ് ഇതെന്നാരോപിച്ച് സമരക്കാർ രാവിലെ പ്രതിഷേധിച്ചതിന് പിന്നാലെയാണ് ബിനിയ മരത്തിൽ കയറിയത്. രണ്ട് കുട്ടികളുടെ അമ്മയും വിധവയുമായ ബിനിയയുടെ വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. വർഷങ്ങളായി എംപാനൽ കണ്ടക്ടറായിരുന്ന ബിനിയയെ പിരിച്ചുവിട്ടതോടെ കുടുംബം പട്ടിണിയിലാണ്.
മരത്തിൽ ഇരുപത് മീറ്ററോളം കയറിയ ഇവർ ഒരു കൊമ്പിൽ ഇരിപ്പായി. വിവരമറിഞ്ഞ് എത്തിയ കന്റോൺമെന്റ് പൊലീസ് താഴെയിറങ്ങാൻ അഭ്യർത്ഥിച്ചെങ്കിലും ജോലി നൽകാതെ ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു ഇവർ. ഇവർക്ക് പിന്തുണയുമായി ജീവനക്കാർ മുദ്രാവാക്യം മുഴക്കി ചുറ്റും കൂടുകയും വഴിയാത്രക്കാർ കാഴ്ചക്കാരാകുകയും ചെയ്തതോടെ സെക്രട്ടേറിയറ്റിന് മുന്നിൽ എം.ജി റോഡിൽ ഗതാഗതം തടസപ്പെട്ടു.
പൊലീസ് അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് സ്ഥലത്തെത്തി കയറുപയോഗിച്ച് ഇവരെ താഴെയിറക്കുകയായിരുന്നു. നിലത്തെത്തിച്ച ഇവരെ ഉടൻ പൊലീസ് ആംബുലൻസിൽ ജനറൽ ആശുപത്രിയിലെത്തിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ എംപാനൽ കൂട്ടായ്മയുടെ പ്രതിഷേധം തുടരുകയാണ്.