കൽപ്പറ്റ:വയനാടൻ വനത്തിൽ പ്രത്യേകിച്ച് കുറിച്യാട് റേഞ്ചിലെ വൻ കാട്ടുതീ മനുഷ്യ സൃഷ്ടിയാണെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു. കാടിന് തീവയ്ക്കുമെന്ന് വനാതിർത്തിയിൽ താമസിക്കുന്നവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശല്യക്കാരനായ വടക്കാട് കൊമ്പൻ എന്ന കാട്ടാന വരുത്തുന്ന നാശങ്ങളിൽ പൊറുതി മുട്ടുന്നവരാണ് ഇവർ. റേഡിയോ കോളർ ഘടിപ്പിച്ച വടക്കനാട് കൊമ്പന് വേണ്ടി വനപാലകർ തിരച്ചിൽ തുടരുകയാണ്. കുങ്കിയാനകളെ ലഭിക്കുന്ന മുറയ്ക്ക് ഒാപ്പറേഷൻ നടത്തുമെന്ന് വൈൽഡ് ലൈഫ് വാർഡൻ എ.ടി.സാജൻ പറഞ്ഞു. തീ പടരാതിരിക്കാൻ വനം വകുപ്പ് തീർക്കുന്ന ഫയർലൈനും കടന്നാണ് പലയിടത്തും തീ പിടിച്ചത്. അത് കൊണ്ടാണ് തീ വെച്ചതാണെന്ന് പറയുന്നത്. വനം വകുപ്പ് കേസെടുത്തിട്ടുണ്ട്.
ദുരന്തനിവാരണ അതോറിറ്റി ഇടപെടും
കാട്ടുതീ തടയാൻ വയനാട് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ഇടപെടും. നാല് വർഷം മുമ്പ് തിരുനെല്ലി വനത്തിൽ ഉണ്ടായ തീ പിടുത്തം കാരണം ഇപ്പോഴും അടിക്കാടുകൾ വളർന്നിട്ടില്ല. ഭൂമി ചുട്ട് പഴുത്ത അവിടെ ഒന്നും വളരുന്നില്ല. അതിരൂക്ഷമായ വരൾച്ചയാണ്. ആദിവാസികൾക്ക് കുടിവെളം പോലും മുടങ്ങി. വയനാട്ടിലും കാട്ടുതീ ഇതേ അവസ്ഥ വരുത്തുമെന്ന് അസിസ്റ്റന്റ് കൺസർവേറ്റർ എ ഷജ്ന പറഞ്ഞു. മനുഷ്യസൃഷ്ടിയായ കാട്ടുതീ തടയാൻ ജനങ്ങൾ സഹകരിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
1973ൽ നിലവിൽ വന്ന വയനാട് വന്യമൃഗ സങ്കേതത്തിന്റെ വിസ്തൃതി 344.44 ചതുരശ്ര കിലോ മീറ്ററാണ്.