തിരുവനന്തപുരം: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സമരം തുടങ്ങുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊല്ലപ്പെട്ട ശരത് ലാലും കൃപേഷും സാമൂഹ്യ വിരുദ്ധരെന്നാണ് കുടുംബയോഗങ്ങൾ നടത്തി സി.പി.എം പ്രചരിപ്പിക്കുന്നത്. ഇവരുടെ രാഷ്ട്രീയ പ്രവർത്തനം സി.പി.എമ്മിന് പ്രാദേശികമായി പ്രയാസമുണ്ടാക്കുമെന്ന് കണ്ടാണ് രണ്ട്പേരെയും കൊലപ്പെടുത്തിയത്.
ശരത് ലാലിന്റെയും കൃപേഷിന്റെയും ചിതാഭസ്മം വഹിച്ച് യൂത്ത് കോൺഗ്രസ് നടത്തുന്ന യാത്ര തിരുവനന്തപുരത്ത് സമാപിച്ച ശേഷം, മാർച്ച് 6 മുതൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്കും മുഖ്യമന്ത്രിയുടെ വസതിയിലേക്കും കെ.എസ്.യു മാർച്ച് നടത്തും. കൊലവിളി പ്രസംഗം നടത്തിയ മുസ്തഫയ്ക്കെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകണം. കൊലപാതകത്തെ സോഷ്യൽ മീഡിയയിലൂടെ ന്യായീകരിക്കുന്ന സൈബർ സഖാക്കളുടെ മനസ് മുഖ്യമന്ത്രിയുടേതിനേക്കാൾ കല്ലാണെന്നും അഭിജിത്ത് പറഞ്ഞു.