periya-murder

കാസർകോട്: പെരിയ കല്യോട്ട് രണ്ട് യൂത്ത്‌ കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ പൂട്ടാൻ സഹായിച്ച ഉന്നത പൊലീസ് ഓഫീസറെ സ്ഥലംമാറ്റി. കേസ് അന്വേഷണത്തിന് നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ സഹായിക്കുകയും പൊലീസ് അറസ്റ്റ് ചെയ്ത കൊലക്കേസ് പ്രതികളിലേക്ക് അന്വേഷണം എത്തിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുകയും ചെയ്ത കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.പി. രഞ്ജിത്തിനെയാണ്‌ കോഴിക്കോട് ഡി.സി.ആർ.ബിയിലേക്ക് സ്ഥലം മാറ്റിയത്.

ഡിവൈ.എസ്.പിയെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവ് ഇന്നലെ രാത്രിയാണ് പുറത്തിറങ്ങിയത്.

ഇരട്ട കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതികളിലേക്കെത്താൻ പ്രവർത്തിച്ചത് ഡിവൈ.എസ്.പി ടി.പി. രഞ്ജിത്തും ക്രൈംബ്രാഞ്ച് സി.ഐ അബ്ദുൽ റഹീമും ചേർന്നായിരുന്നുവെന്ന വിവരം പുറത്തുവന്നിരുന്നു. അതിന്‌ശേഷമാണ് പ്രത്യേക അന്വേഷണ സംഘം സി.പി.എം നേതാവ് എ. പീതാംബരനെയും മറ്റ് ഏഴ് പ്രതികളെയും അറസ്റ്റ് ചെയ്യുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തെയും ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചതായും അറിയിപ്പ് ഉണ്ടായിരുന്നു. എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്ത അന്നുതന്നെ രഞ്ജിത്ത് ഇനിമുതൽ പ്രത്യേക അന്വേഷണ സംഘത്തെ സഹായിക്കേണ്ടതില്ലെന്ന് തിരുവനന്തപുരത്ത് നിന്നും സന്ദേശം കാസർകോട് എത്തിയിരുന്നു. സംഘത്തെ സഹായിച്ചിരുന്ന സി.ഐയോടും സംഘത്തിൽ നിന്ന് മാറി പാനൂർ സി.ഐ ആയി ചാർജെടുക്കാൻ നിർദേശം നൽകി.

ടി.പി. രഞ്ജിത്തിനെ സ്ഥലംമാറ്റിയ ഒഴിവിൽ കോഴിക്കോട് ട്രാഫിക് ഡിവൈ.എസ്.പി എം.പി. വിനോദിനെ കാസർകോട് ക്രൈംബ്രാഞ്ചിൽ നിയോഗിച്ചിട്ടുണ്ട്. തളിപ്പറമ്പ് ഡിവൈ.എസ്.പി പി.കെ. സുധാകരനെ കോഴിക്കോട് ട്രാഫിക്കിലേക്ക് മാറ്റിയിട്ടുണ്ട്.