exam

കൊച്ചി: സംസ്ഥാനത്തെ രണ്ട് ലക്ഷത്തോളം പിന്നാക്ക വിദ്യാർത്ഥികൾക്കു ലഭിക്കേണ്ട പ്രീമെട്രിക് സ്കോളർഷിപ്പ് ഇക്കൊല്ലം നഷ്ടമാകുന്ന സ്ഥിതിയിലായി. സാമ്പത്തിക വർഷം തീരാൻ ദിനങ്ങൾ മാത്രം ശേഷിക്കേ സംസ്ഥാന വിഹിതമോ കേന്ദ്രത്തിൽ നിന്ന് കിട്ടിയ വിഹിതമോ അനുവദിച്ചിട്ടില്ല. സ്കോളർഷിപ്പിന് അർഹരായ കുട്ടികളുടെ ലിസ്റ്റ് പോലും പ്രസിദ്ധീകരിച്ചിട്ടുമില്ല. സാമ്പത്തിക പ്രതിസന്ധിയാണ് പ്രശ്നമെന്നാണ് ധനവകുപ്പ് പറയുന്നത്. ഈ മാസം കഴിഞ്ഞാൽ കേന്ദ്രഫണ്ട് ലാപ്സാകും. സംസ്ഥാന വിഹിതം നൽകാനുമാകില്ല.

ബഡ്ജറ്റിൽ 25 കോടി സംസ്ഥാന വിഹിതവും 25 കോടി പ്രതീക്ഷിത കേന്ദ്രവിഹിതവുമായി 50 കോടിയാണ് ഇക്കൊല്ലം വകയിരുത്തിയത്.

കേന്ദ്രം അനുവദിച്ചത് 6.05 കോടി. ഇതിൽ 4.53 കോടി രൂപ കഴിഞ്ഞ ഏപ്രിലിൽ തന്നെ ലഭിച്ചു. ആഗസ്റ്റിൽ മൂന്നു ലക്ഷത്തോളം കുട്ടികളിൽ നിന്ന് അപേക്ഷയും സ്വീകരിച്ചു. മുൻവർഷം 3,42,467 കുട്ടികൾക്കായി 28.65 കോടിയാണ് നൽകിയത്.

പ്രീമെട്രിക് സ്കോളർഷിപ്പ്

സർക്കാർ, എയിഡഡ് സ്കൂളുകളിലെ ഒന്നു മുതൽ പത്താം ക്ളാസ് വരെയുള്ള പാവപ്പെട്ട കുട്ടികൾക്ക് നൽകുന്നതാണ് പ്രീമെട്രിക് സ്കോളർഷിപ്പ്. കുടുംബത്തിന്റെ വാർഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപ. പിന്നാക്ക വിഭാഗ വികസന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് തുക നൽകും. കേന്ദ്രവിഹിതം കുറഞ്ഞാലും 25 കോടി സംസ്ഥാനം അനുവദിക്കാറാണ് പതിവ്.

കഴിഞ്ഞ വർഷം വരെ എൽ.പി 750, യു.പി 900, ഹൈസ്കൂൾ 1000 എന്നിങ്ങനെയായിരുന്നു സ്കോളർഷിപ്പ്. പിന്നെ എല്ലാവർക്കും 1500 രൂപ വീതമാക്കി ഏകീകരിച്ചു.

ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ സ്കോളർഷിപ്പ് തുക ഇതിലും അധികമായതിനാൽ ഹൈന്ദവ പിന്നാക്ക വിഭാഗക്കാരാണ് മിക്കവാറും ഇതിന്റെ ഗുണഭോക്താക്കൾ.

ഫണ്ട് കിട്ടിയാൽ ഉടൻ വിതരണം

ധനവകുപ്പിന്റെ അനുമതി കാക്കുകയാണ്. ഫണ്ട് വന്നാൽ രണ്ടോ മൂന്നോ ദിവസങ്ങൾക്കകം വിതരണം ചെയ്യും. കുട്ടികളുടെ ലിസ്റ്റ് എല്ലാം തയ്യാറാണ്.

എസ്. ശാരദ

ഡയറക്ടർ

പിന്നാക്ക വിഭാഗ വികസന വകുപ്പ്