കൊച്ചി:സംസ്ഥാനത്തെ രണ്ട് ലക്ഷത്തോളം പാവപ്പെട്ട പിന്നാക്ക വിദ്യാർത്ഥികൾക്ക് പ്രീമെട്രിക് സ്കോളർഷിപ്പിനായി ധനകാര്യവകുപ്പ് 26.70 കോടി രൂപ അനുവദിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ തുക അനുവദിക്കാതെ ലാപ്സാകാൻ വഴിയൊരുങ്ങുന്നതായ കേരളകൗമുദി വാർത്തയെ തുടർന്നാണ് തീരുമാനം.
അഡിഷണൽ ചീഫ് സെക്രട്ടറി (ധനകാര്യം) മനോജ് ജോഷി ഇന്നലെ ഫയലിൽ ഒപ്പുവെച്ചു. ഒറ്റ ദിവസം കൊണ്ട് ശരവേഗത്തിൽ സെക്രട്ടേറിയറ്റിലെ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ഭരണ വിഭാഗത്തിൽ ഫയൽ ഇന്നലെ വൈകിട്ടു തന്നെ എത്തിയിട്ടുണ്ട്. തിങ്കളാഴ്ച ഉത്തരവ് ഇറങ്ങുമെന്നാണ് സൂചന.
ബഡ്ജറ്റിൽ നീക്കിവച്ച 25 കോടിയും കേന്ദ്രം കഴിഞ്ഞ ഏപ്രിലിൽ സംസ്ഥാനത്തിന് കൈമാറിയ 4.53 കോടിയും ഉൾപ്പടെ 29.53 കോടി രൂപയാണ് പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനകാര്യ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നത്. പക്ഷേ 26.70 കോടി മാത്രമേ അനുവദിച്ചിട്ടുള്ളൂ.
മൂന്നു ലക്ഷത്തോളം കുട്ടികൾ സ്കോളർഷിപ്പിന് അപേക്ഷിച്ചെങ്കിലും രണ്ട് ലക്ഷത്തോളം പേരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. തുക പൂർണമായി അനുവദിക്കാത്തതിനാൽ കാൽ ലക്ഷത്തോളം കുട്ടികൾക്ക് സ്കോളർഷിപ്പ് നഷ്ടമാകും.
ഒ.ബി.സി സ്കോളർഷിപ്പ് കേന്ദ്രപദ്ധതിയാണ്. കേന്ദ്രം അനുവദിക്കുന്ന അത്രയും തുക തന്നെ സംസ്ഥാനവും ചെലവഴിക്കണം. കേന്ദ്രം തുക കുറച്ചാലും 25 കോടി തന്നെയാണ് വർഷങ്ങളായി സംസ്ഥാനം ഇതിനായി നീക്കിവച്ചിരുന്നത്. ഇക്കൊല്ലമാണ് സംസ്ഥാനം തുക കുറച്ചത്.
1,500 രൂപ വീതം
സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ പിന്നാക്കവിഭാഗങ്ങളിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് 1500 രൂപ വീതമാണ് ലഭിക്കുക. കഴിഞ്ഞവർഷം വരെ എൽ.പി 750 രൂപ, യു.പി 900 രൂപ, ഹൈസ്കൂൾ 1000രൂപ എന്നിങ്ങനെ ആയിരുന്നു സ്കോളർഷിപ്പ്. പിന്നാക്ക വിഭാഗ വികസന വകുപ്പാണ് ഇത് വിതരണം ചെയ്യുന്നത്. അടുത്ത ആഴ്ച തന്നെ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിക്കാനാണ് നീക്കം.