കൊച്ചി: ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഡയറക്ടർമാരെ അടിക്കടി മാറ്റുന്നതിനാൽ 429 അദ്ധ്യാപകരുടെ സ്ഥാനക്കയറ്റം വൈകുന്നു. കഴിഞ്ഞ ഫെബ്രുവരി 14 ന് വകുപ്പുതല സ്ഥാനക്കയറ്റ സമിതി അംഗീകരിച്ച് മാർച്ച് അഞ്ചിന് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി നടപടിക്രമങ്ങൾ പൂർത്തിയായ ഉത്തരവാണ് വൈകുന്നത്. പത്തും പതിനഞ്ചും വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് മിക്ക വിഷയങ്ങളിലെയും ജൂനിയർ അദ്ധ്യാപകർ സീനിയറായി സ്ഥാനക്കയറ്റം നേടുന്നത്. ഉത്തരവ് വൈകിയാൽ സ്ഥാനക്കയറ്റം നേടുന്നവർക്ക് ജോലി ഏറ്റെടുക്കാൻ അടുത്ത അദ്ധ്യയനവർഷം വരെ കാത്തിരിക്കേണ്ടിവരും.
രണ്ടു മാസത്തിനിടെ നാല് ഡയറക്ടർമാരെയാണ് ഹയർസെക്കൻഡറിയിൽ മാറ്റി നിയമിക്കുന്നത്.
സംസ്ഥാനത്ത് ഒമ്പത് ലക്ഷത്തിലധികം വിദ്യാർത്ഥികൾ എഴുതുന്ന പ്ളസ് വൺ, പ്ളസ് ടു പരീക്ഷ നടക്കുമ്പോൾ ഹയർ സെക്കൻഡറിയിൽ വീണ്ടും സ്ഥിരം ഡയറക്ടർ ഇല്ലാത്ത അവസ്ഥയെപ്പറ്റി കേരളകൗമുദിയിൽ ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഏറ്റവുമൊടുവിൽ ഡയറക്ടറുടെ അധിക ചുമതല നൽകിയിരുന്ന കൃഷി ഡയറക്ടർ ഡോ. പി.കെ. ജയശ്രീയെ മാറ്റി. പകരം സീനിയർ ജോയിന്റ് ഡയറക്ടർ ഡോ. പി.പി. പ്രകാശനു ഡയറക്ടറുടെ ചുമതല നൽകിയിരുന്നു.
പരീക്ഷാ മൂല്യനിർണയ ജോലികൾ കുറ്റമറ്റതാക്കാൻ സ്ഥിരം ഡയറക്ടറെ ഉടൻ നിയമിക്കണം.
ജൂനിയർ അദ്ധ്യാപകരുടെ സ്ഥാനക്കയറ്റ ഉത്തരവ് ഉടൻ പുറത്തിറക്കണം.
-എച്ച്.എസ്.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് എം. രാധാകൃഷ്ണൻ,
ജനറൽ സെക്രട്ടറി ഡോ. സാബുജി വർഗീസ്