കൊച്ചി: ചലച്ചിത്ര നിർമാതാവ് ആൽവിൻ ആന്റണിയെ വീടുകയറി ആക്രമിച്ച കേസിൽ സംവിധായകൻ റോഷൻ ആൻഡ്രൂസിനും സുഹൃത്ത് പള്ളുരുത്തി സ്വദേശി നവാസിനും ഹൈക്കോടതി ഈ മാസം 28 വരെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. ഈ കാലയളവിൽ ഇവരെ അറസ്റ്റ് ചെയ്‌താൽ 30,000 രൂപയുടെ ബോണ്ടും തുല്യ തുകയ്‌ക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്‌ത് ജാമ്യത്തിൽ വിടണമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.
അടുത്ത ദിവസം ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കാനുണ്ടെന്നും ഇതിനിടെ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. ആൽവിൻ ആന്റണിയുടെ മകൻ റോഷൻ ആൻഡ്രൂസിന്റെ അസോസിയേറ്റായിരുന്നു. സ്വഭാവദൂഷ്യത്തെ തുടർന്ന് ഇയാളെ പുറത്താക്കിയതിന്റെ വൈരാഗ്യത്തിൽ തനിക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിച്ചെന്നും,ഇക്കാര്യം പറഞ്ഞുതീർക്കാൻ ആൽവിൻ ആന്റണിയുടെ ക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയ തങ്ങളെ ആൽവിനും മകനും മറ്റു ചിലരും ചേർന്ന് ആക്രമിച്ചെന്നും റോഷൻ ആൻഡ്രൂസ് ഹർജിയിൽ ആരോപിച്ചു.