-kerala-high-court

കൊച്ചി : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എം.എൽ.എമാർ മത്സരിക്കുന്നതിൽ നിയമപരമായി അപാകതയില്ലെന്നും ഇവർ ജയിച്ചാലുണ്ടാകുന്ന ഉപതിരഞ്ഞെടുപ്പിന്റെ ചെലവ് വഹിക്കാൻ എം.എൽ.എമാരോട് നിർദ്ദേശിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജയിച്ചാൽ ഉപതിരഞ്ഞെടുപ്പിന്റെ ചെലവ് എം.എൽ.എമാർ വഹിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം തിരുവാങ്കുളം സ്വദേശി എം. അശോകൻ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്. ഹർജി സദുദ്ദേശ്യപരമല്ലെന്ന് ചൂണ്ടിക്കാട്ടിയ ഡിവിഷൻ ബെഞ്ച് പിഴ ചുമത്തേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി. തുടർന്ന് ഹർജിക്കാരൻ ഹർജി പിൻവലിച്ചു. പൊതുതാത്പര്യമാണ് വിഷയമെങ്കിൽ എം.എൽ.എമാർക്ക് പകരം പുതിയ ആളുകളെ തിരഞ്ഞെടുക്കണമെന്ന് ജനങ്ങളോടു പറയാൻ ഹർജിക്കാരന് കഴിയും. മറിച്ച് നിയമവിരുദ്ധമായ ആവശ്യം ഉന്നയിക്കാനാവില്ലെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു.

എം.എൽ.എമാർക്ക് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഭരണഘടനാപരമായി അനുവാദമുണ്ട്. ഇവർ മത്സരിക്കുന്നത് നിയമവിരുദ്ധമല്ലെന്നിരിക്കെ ചെലവ് എങ്ങനെ ഇൗടാക്കാനാവും. തിരഞ്ഞെടുപ്പു കമ്മിഷനു പോലും ഇതിന് അധികാരമില്ല. ഇരട്ടപ്പദവി വഹിക്കുന്നത് അയോഗ്യതയാണെന്ന് മാത്രമാണ് ഇക്കാര്യത്തിൽ നിയമം പറയുന്നതെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു.

ഒരു സാമാജികൻ മരിച്ചാൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും. അവിശ്വാസ പ്രമേയത്തിലൂടെ ഒരു സർക്കാർ വീണാലും തിരഞ്ഞെടുപ്പ് വേണ്ടി വരും. ഇത്തരം ഘട്ടങ്ങളിലൊക്കെ ചെലവ് ആരു വഹിക്കണമെന്ന് പറയാനാവുമെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ ചോദിച്ചു.