ഇടുക്കി: ഹൈക്കോടതി ഫെബ്രുവരി 26 ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിലെയും തെരുവുകളിലെയും റോഡുകളിലെയും അനുമതി ഇല്ലാതെ സ്ഥാപിച്ച എല്ലാ പരസ്യങ്ങളും റോഡരികിൽ കാഴ്ചയ്ക്ക് തടസമായി നിൽക്കുന്ന പരസ്യങ്ങളും ഉടൻ നീക്കം ചെയ്യാൻ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്ക് ജില്ലാ കളക്ടർ എച്ച്. ദിനേശൻ നിർദേശം നൽകി. ജില്ലയിലെ ഇപ്രകാരമുള്ള എല്ലാ അനധികൃത ബേർഡുകളും തോരണങ്ങളും കൊടികളും പോസ്റ്ററുകളും ബാനറുകളും ഉൾപ്പെടെയുള്ള എല്ലാ പരസ്യങ്ങളും ഏഴിനു മുമ്പ് പൂർണമായും നീക്കി റിപ്പോർട്ട് ലഭ്യമാക്കണമെന്നും കളക്ടർ നിർദേശിച്ചു. ഒരു തരത്തിലുള്ള പരസ്യങ്ങൾക്കും ഇളവുണ്ടായിരിക്കില്ല. ഇപ്രകാരം പരസ്യങ്ങൾ നീക്കം ചെയ്യുന്നതുവഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉണ്ടാകുന്ന ചെലവ് പരസ്യം സ്ഥാപിച്ചവരിൽ നിന്ന് ഈടാക്കണം. അവർക്കെതിരെ നേരത്തെ തന്നെ നിലനിൽക്കുന്ന കോടതി ഉത്തരവ് ലംഘിച്ചതിന് പൊലീസ് കേസ് എടുക്കണം. പരസ്യം നീക്കം ചെയ്യുന്നതിന് ആവശ്യമായ പൊലീസ് സംരക്ഷണം നൽകണം. ആരെങ്കിലും ഈ പ്രവർത്തിയെ തടസപ്പെടുത്തിയാൽ കോടതി വിധി ലംഘിച്ചതിന് അവർക്കെതിരെയും കേസെടുക്കണം. അനധികൃത പരസ്യങ്ങൾ സെക്രട്ടറിമാർ നീക്കം ചെയ്യേണ്ടിവന്നാൽ അതിന്റെ ചിലവും പിഴയും നൽകേണ്ടിവരും. മാത്രമല്ല പൊലീസ് കേസും ഉണ്ടാകും. അതിനാൽ അനധികൃത പരസ്യങ്ങൾ സ്ഥാപിച്ചവർ തന്നെ അതെടുത്തുമാറ്റണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഏഴിന് ശേഷം അനധികൃത പരസ്യങ്ങൾ നീക്കം ചെയ്തിട്ടുണ്ടോയെന്ന് ഓരോ താലൂക്കിലും തഹസിൽദാർമാരുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡ് പരിശോധന നടത്തുമെന്നും കോടതി ഉത്തരവ് പാലിച്ചിട്ടില്ലെങ്കിൽ ഉത്തരവാദികളുടെ പേരിൽ തുടർ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.