തൊടുപുഴ: ജില്ലയിലെ കാർഷിക കടങ്ങൾ എഴുതിതള്ളാൻ സർക്കാർ തയ്യാറാവണമെന്ന് ബി.ഡി.ജെ.എസ് തൊടുപുഴ നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടുമൂന്നു മാസങ്ങളായി എട്ട് കർഷകരാണ് ഇടുക്കി ജില്ലയിൽ മാത്രം ആത്മഹത്യ ചെയ്തത്. സർക്കാർ ഇതൊന്നും കണ്ടതായി ഭാവിക്കുന്നില്ല. കാർഷിക കടബാധ്യത മൂലം മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം കൊടുക്കാൻ സർക്കാർ അടിയന്തരമായി തയ്യാറാവണമെന്ന് ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് ജയേഷ് വി. ആവശ്യപ്പെട്ടു. സഹകരണ ബാങ്കുകൾ വഴി പണം കടം കൊടുത്ത് കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് കേരളത്തിലെ കമ്യൂണിസ്റ്റ്, കോൺഗ്രസ് സർക്കാരുകളാണ്. ജില്ലയിലെ കർഷകർ ഭീതിയിലാണ്. വായ്പക്കാരുടെ തിരിച്ചടവ് മുടങ്ങിയാൽ ധനകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ട് ജപ്തി നടപടികൾ നടത്താനുള്ള അധികാരം ( സർഫാസി നിയമം) റദ്ദാക്കണം. സർഫാസി നിയമം വഴി കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് സർക്കാർ. ഇത് തിരിച്ചറിയേണ്ടത് കർഷകരാണ്. വോട്ട് മേടിക്കാൻ വേണ്ടി ഇലക്ഷനാകുമ്പോൾ കർഷകർക്ക് കപട വാഗ്ദാനം നൽകി വഞ്ചിക്കുകയാണ് ഇടത് വലത് സർക്കാരുകൾ. കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന നിരവധി കുടുംബങ്ങൾ ഇന്ന് ജില്ലയിൽ പട്ടിണിയിലാണ്. കർഷകർക്ക് വേണ്ടി പ്രഥമ പരിഗണന കൊടുക്കുന്ന കേന്ദ്ര സർക്കാരിനെ മോശക്കാരായി ചിത്രീകരിച്ചു കൊണ്ട് ജനങ്ങളെ വഞ്ചിക്കുന്ന ഇടത്- വലത് സർക്കാരുകളെ തിരിച്ചറിഞ്ഞ് യുവജനങ്ങളും കർഷകരും വരും ദിവസങ്ങളിൽ ബി.ഡി.ജെ.എസ് സംഘടിപ്പിക്കുന്ന പ്രതിഷേധ സമരപരിപാടികളിൽ പങ്കെടുക്കണമെന്ന് യോഗം ആവശ്യപെട്ടു.