കാഞ്ഞാർ: ഇലക്ട്രിക് തോട്ട വായിൽ വച്ച് പൊട്ടിച്ച് ഗൃഹനാഥൻ ജീവനൊടുക്കി. തൊടുപുഴ പെരുമ്പിള്ളി ചിറയിൽ വാടകയ്ക്ക് താമസിക്കുന്ന കാഞ്ഞാർ പാറശ്ശേരിയിൽ സുരേഷാണ് (53) മരിച്ചത്.
ഇയാൾക്ക് കാഞ്ഞാറിൽ ഉണ്ടായിരുന്ന വീടും സ്ഥലവും 6 മാസം മുമ്പ് വിറ്റിരുന്നു. ഈ വീടിന്റെ വാരാന്തയിലാണ് ഇന്നലെ രാവിലെ 5 ന് സ്‌ഫോടനമുണ്ടാക്കി ജീവനൊടുക്കിയത്. വീട്ടിൽ താമസക്കാർ ഉണ്ടായിരുന്നില്ല. വീടുംസ്ഥലവും വിറ്റതിനുശേഷം തൊടുപുഴ പെരുമ്പിള്ളിചിറയിൽ സുരേഷും കുടുംബവും വാടകയ്ക്ക് താമസിക്കുകയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു. സ്‌ഫോടന ശബ്‌ദം കേട്ട് സമീപവാസികൾ എത്തിയപ്പോഴാണ് തലചിന്നിച്ചിതറിയ നിലയിൽ സുരേഷിനെ കണ്ടത്. ഒന്നിലധികം ഇലക്ട്രിക് തോട്ടകൾ വായിൽവെച്ച് പൊട്ടിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. പൊട്ടാത്ത ഒരു തോട്ട സമീപത്തുനിന്നും കിട്ടി.
സ്‌ഫോടനത്തിൽ സുരേഷിന്റെ തല പൂർണമായും തകർന്നു. കണ്ണുകൾ സമീപത്തെ വീടിന്റ മതിലിൽ നിന്നും കണ്ടെത്തി. കഴുത്തിന് താഴേക്ക് കാര്യമായ പരിക്കില്ല. സ്‌ഫോടനം നടന്ന സ്ഥലത്ത് ഫോറൻസിക് വിഭാഗം വിശദമായ പരിശോധന നടത്തി. കാഞ്ഞാർ എസ്.ഐ ആർ.സുനിലിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ആയച്ചു. ഭാര്യ: രേണു. മക്കൾ: അഖില, അർജുൻ, ജഗൻ.