രാജാക്കാട്: മമ്മട്ടിക്കാനത്ത് ഭർതൃപീഡനത്തെ തുടർന്ന് സ്വന്തം വീട്ടിൽ വന്നു നിന്നിരുന്ന ഭാര്യയെ ഭർത്താവും സുഹൃത്തുക്കളായ രണ്ട് പേരും ചേർന്ന് വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു. ഭാര്യാ പിതാവിനും മാതാവിനും ആക്രമണത്തിൽ പരിക്കേറ്റു. വഴക്കിനിടെ നിലവിളക്കുകൊണ്ടുള്ള അടിയേറ്റ ഭർത്താവിന് തലയിൽ മാരകമായി പരിക്കേറ്റു. എറണാകുളം സ്വദേശി ഷിബു (40), ഭാര്യ ഷീജ (38), ഷീജയുടെ പിതാവ് മമ്മട്ടിക്കാനം കൈപ്പള്ളിൽ ശിവൻ, ഭാര്യ ജഗദമ്മ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിനു ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച എറണാകുളം സ്വദേശികളായ മൂന്ന് പേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. എറണാകുളം തിരുവാങ്കുളം മഠത്തിപ്പറമ്പിൽ ധനീഷ് (36), വട്ടപ്പറമ്പിൽ അനീഷ് (48) എന്നവരാണ് പിടിയിലായത്. ആക്രമണത്തിൽ നേരിട്ട് പങ്കുള്ളതായി തെളിഞ്ഞതിനെത്തുടർന്ന് ഇവരെ അറസ്റ്റ് ചെയ്തു. ഇവർ ക്വട്ടേഷൻ സംഘാംഗങ്ങളെന്നാണ് സംശയം. പൊലീസ് പറയുന്നതിങ്ങനെ: 'ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. പത്ത് വർഷം മുമ്പ് വിവാഹിതരായ ഷിബുവും ഷീജയും എറണാകുളത്തായിരുന്നു താമസം. ഇടയ്ക്കിടെ ഇവർ തമ്മിൽ വഴക്കുണ്ടാകുമായിരുന്നു. ഭർത്താവിന്റെ ശാരീരിക പീഡനം സഹിക്കാതായതോടെ ഏതാനും ദിവസം മുമ്പ് ഷീജ മമ്മട്ടിക്കാനത്തുള്ള മാതാപിതാക്കളുടെയടുത്തേക്ക് പോന്നു. ബുധനാഴ്ച മൂന്ന് സുഹൃത്തുക്കളെയും കൂട്ടി ഷിബു മമ്മട്ടിക്കാനത്ത് എത്തി. രാത്രിയിൽ വീടും പരിസരവും സുഹൃത്തുക്കൾക്ക് കാട്ടിക്കൊടുത്തു. ഇന്നലെ രാവിലെ വീടിന്റെ പിൻവാതിലിലൂടെ സംഘാംഗങ്ങൾക്കൊപ്പം ഉള്ളിൽ കയറിയ ഇയാൾ മുറിയിൽ നിൽക്കുകയായിരുന്ന ഭാര്യയെ വാക്കത്തികൊണ്ട് പിന്നിൽ നിന്ന് വെട്ടി. ആളനക്കം കണ്ട് ഒഴിഞ്ഞുമാറിയതിനാൽ കഴുത്തിൽ ചെറിയ തോതിലുള്ള മുറിവ് മാത്രം ഏറ്റു. നിലവിളി കേട്ട് പിതാവ് ശിവനും അമ്മ ജഗദമ്മയും ഓടിയെത്തി. ഇവർക്കും ആക്രമണത്തിൽ പരിക്കേറ്റു. ചെറുത്തുനിൽപ്പിനിടെ ആരോ നിലവിളക്കുകൊണ്ട് ഷിബുവിന്റെ തലയിൽ അടിച്ചു. ഇതോടെ ഇയാളുടെ ഒപ്പമുണ്ടായിരുന്നവർ ഇറങ്ങി ഓടി. തുടർന്ന് കുടുംബാംഗങ്ങൾ ചേർന്ന് ഷിബുവിനെ കീഴ്‌പ്പെടുത്തി മുറിയ്ക്കുള്ളിൽ പൂട്ടിയിട്ട ശേഷം പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി എല്ലാവരെയും രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ഷിബു, ഷീജ, ജഗദമ്മ എന്നിവരെ പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. സംശയകരമായ സാഹചര്യത്തിൽ മൂന്ന് പേർ ഓടുന്നത് കണ്ട നാട്ടുകാർ മുസ്ളീംപള്ളിയ്ക്ക് സമീപം തടഞ്ഞു നിറുത്തി ചോദ്യം ചെയ്യുകയും പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഇവർ പറയുന്നത്. മൂന്നാർ കാണാനായി എത്തിയതാണത്രേ. കൈവശമുണ്ടായിരുന്ന പണം തീർന്നതിനാൽ വായ്പ വാങ്ങുന്നതിനായാണ് സുഹൃത്തായ ഷിബുവിന്റെ ഭാര്യവീട്ടിൽ എത്തിയതെന്നുമാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് ഷിബു.