ഇടുക്കി: പൊതുജനങ്ങൾ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെയെങ്കിലും നേരിട്ട് സൂര്യപ്രകാശം എൽക്കുന്നതിന് ഒഴിവാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ നിർദ്ദേശം. നിർജ്ജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കരുതണം. രോഗങ്ങൾ ഉള്ളവർ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെയെങ്കിലും സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പരമാവധി ശുദ്ധജലം കുടിക്കുക,​ കാപ്പി, ചായ എന്നീ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക. അയഞ്ഞ ലൈറ്റ് കളർ പരുത്തി വസ്ത്രങ്ങൾ ധരിക്കണം. വിദ്യാർത്ഥികളുടെ പരീക്ഷാക്കാലമായതിനാൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധ പുലർത്തണം. കുട്ടികളെ പഠന അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സാമൂഹിക പ്രവർത്തകർ ഈ മുന്നറിയിപ്പ് സന്ദേശം ശ്രദ്ധിക്കണമെന്നും ജില്ലാകളക്ടർ അറിയിച്ചു.

തൊഴിൽ സമയം പുനഃക്രമീകരിച്ചു

വേനൽക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാൽ തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത മുൻനിറുത്തി തൊഴിൽ സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവിട്ടിട്ടുണ്ട്. തൊഴിൽദാതാക്കൾ ഈ നിർദ്ദേശം പാലിക്കണം.