തൊടുപുഴ: നിൽക്കാനോ ഇരിക്കാനോ കിടക്കാനോ കഴിയാതെ കൊടുംചൂടിൽ വെന്തുരുകി ജനം. പകൽ എരിതീയിലാണെങ്കിൽ, രാത്രി വറചട്ടിയിലാണെന്നതാണ് അവസ്ഥ. സൂര്യൻ കത്തിജ്വലിക്കുന്ന പകലിൽ പുറത്തിറങ്ങാൻ പോലുമാകുന്നില്ല. രാത്രി ഉറങ്ങാനാകാതെ പുഴുങ്ങാനാണ് വിധി. മുൻവർഷങ്ങളെ അപേക്ഷിച്ച് ജില്ലയിൽ മൂന്ന് ഡിഗ്രിവരെയാണ് ചൂട് കൂടിയിരിക്കുന്നത്. തൊടുപുഴക്കാരാണ് ചൂടിന്റെ കാഠിന്യമേറെ അനുഭവിക്കുന്നത്. രണ്ടാഴ്ചയിലേറെയായി 37- 38 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തുന്നത്. 40 ഡിഗ്രി വരെ ചൂടുയർന്ന ദിവസങ്ങളുണ്ട്. ഇന്നലെ 37ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. അന്തരീക്ഷത്തിൽ ഈർപ്പമുള്ളതിനാൽ 40 ഡിഗ്രി സെൽഷ്യസ് ചൂടിന് തുല്യമായി ഇത് അനുഭവപ്പെടും. ഒരു മഴയ്ക്കായി വേഴാമ്പലിനെ പോലെ ജനം കാത്തിരിക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. ഓരോ ദിവസവും ചൂട് കൂടുന്നതല്ലാതെ ഒരു മാറ്റവുമില്ല. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഹൈറേഞ്ചിലും കനത്ത ഉഷ്ണമാണ്. ഇവിടെ ചിലയിടങ്ങളിൽ മഴ ലഭിച്ചത് കാർഷിക വിളകൾക്ക് ആശ്വാസമായെങ്കിലും ചൂടിന് കാര്യമായ ശമനമൊന്നുമില്ല. പകൽ സമയങ്ങളിൽ ടൗണുകളിൽ ആളിറങ്ങാൻ മടിക്കുകയാണ്. ഇത് വ്യാപാര മേഖലയെ മോശമായി ബാധിച്ചിട്ടുണ്ട്. പകൽ സമയങ്ങളിലെ ജോലി സമയം ക്രമീകരിച്ചിട്ടുണ്ടെങ്കിലും അന്നന്നത്തെ അന്നത്തിനായി പണിയെടുക്കുന്ന തൊഴിലാളികൾ വെന്തുരുകാതെ വീട്ടിൽ അടുപ്പ് വേവില്ല. ജില്ലയിൽ പലയിടത്തും കാട്ടുതീയും വ്യാപകമായിട്ടുണ്ട്. ജില്ലയിൽ പലയിടത്തും സൂര്യതാപ ഭീഷണിയും നിലനിൽക്കുന്നതായി ആരോഗ്യ വകുപ്പും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
വിവിധയിടങ്ങളിലെ ചൂട്
തൊടുപുഴ- 37 ഡിഗ്രി സെൽഷ്യസ്
കട്ടപ്പന- 33
അടിമാലി- 35
കുമളി- 32
ചെറുതോണി- 33
മൂന്നാർ- 27
കഞ്ഞിക്കുഴി- 33
വാത്തിക്കുടി- 34
ഉപ്പുതോട്- 34
തങ്കമണി- 32,
അയ്യപ്പൻകോവിൽ- 32
വാഗമൺ- 32
വെന്ത് വിളകൾ
പ്രളയത്തിൽ തകർന്ന കൃഷിയിടങ്ങളിൽ പുതു കൃഷികൾ ആരംഭിച്ചു പതിയെ തിരിച്ചുവരുന്നതിനിടയിലെ ഈ കൊടുംവേനൽ വീണ്ടും കർഷകർക്ക് തിരിച്ചടിയായി. പലതവണ നനച്ചിട്ടും വിളകൾ ഭൂരിഭാഗവും ഉണങ്ങിപോയതായി കർഷകർ പറയുന്നു. കനത്ത ചൂടിൽ പാൽ കുറഞ്ഞത് ക്ഷീരമേഖലയെയും കാര്യമായി ബാധിച്ചു. തീറ്റ പുല്ല് ഉണങ്ങി കരിഞ്ഞു പോവുന്നതും പ്രതിസന്ധിയാണ്.
ദാഹനീരിനായി അലഞ്ഞ്
ദിവസങ്ങളായി മഴ പോലും പെയ്യാതെ കടുത്ത വേനൽ തുടരുന്നത് കുടിവെള്ള ക്ഷാമം അതി രൂക്ഷമാക്കി. കുളം, കിണർ, തോട് തുടങ്ങിയ ജലസ്രോതസുകൾ വറ്റിവരണ്ടു. ഉയർന്ന പ്രദേശങ്ങളിലുള്ളവരാണ് ഏറ്റവുമധികം കുടിവെള്ള ക്ഷാമം നേരിടുന്നത്. ഇവിടെ ദൂരെ സ്ഥലങ്ങളിൽ നിന്ന് പലരും തലച്ചുമടായാണ് കുടിവെള്ളം എത്തിക്കുന്നത്. ചിലയിടങ്ങളിൽ പണം കൊടുത്ത് വാങ്ങിക്കുന്ന സ്ഥിതിയുണ്ട്. പല കുടിവെള്ള പദ്ധതികളും നിലച്ചു. വിവിധയിടങ്ങളിലെ തോടുകളിലും ഒഴുക്കു നിലച്ചിരിക്കുകയാണ്. മലങ്ക ഡാമിൽ നിന്നുള്ള രണ്ട് കനാലുകളാണ് തൊടുപുഴ മേഖലയിലുള്ളവർക്ക് വലിയ ആശ്വാസം.
കൂനിൻമേൽ കുരു
ചൂട് കനത്തതോടെ പലതരം പകർച്ചവ്യാധി പിടിപെട്ട് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണവും കൂടി. പകർച്ചപ്പനി, ന്യുമോണിയ, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയവയാണ് കൂടുതലായി പിടിപെടുന്നത്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സ തേടിയവരും നിരവധിയാണ്.