കോതമംഗലം: പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജോയ്‌സ് ജോർജ് ജനങ്ങളെ കബളിപ്പിച്ചെന്ന് കേരളാ കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസിന്റെ കോതമംഗലം നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 5200 കോടിരൂപയുടെ വികസന പ്രവർത്തനങ്ങൾ ഇടുക്കി മണ്ഡലത്തിൽ നടത്തിയെന്നാണ് എം.പി. പ്രചരിപ്പിക്കുന്നത്. വലിയ അവകാശവാദങ്ങൾ പറഞ്ഞുനടക്കുന്നതല്ലാതെ ഒന്നും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. കസ്തൂരിരംഗൻ റിപ്പോർട്ടിൽ യു.ഡി.എഫ് സർക്കാരിന്റെ നിർദ്ദേശങ്ങളാണ് കരട് വിജ്ഞാപനമായി പുറത്തിറങ്ങിയത്. എന്നാൽ ജോയ്‌സും മുഖ്യമന്ത്രിയും ഇത് തങ്ങളുടെ നേട്ടമായി വ്യാജ പ്രചരണം നടത്തുകയാണ്. പ്രളയം ഉണ്ടായി ഏഴുമാസം പിന്നിട്ടിട്ടും സംസ്ഥാന സർക്കാരിന്റെ നവോത്ഥാനം നടപ്പാക്കാനായിട്ടില്ല. ഇപ്പോഴും കണക്കെടുപ്പ് നടന്നു കൊണ്ടിരിക്കുകയാണ്. മൊബൈൽ ആപ്പ് വഴി വിചിത്രമായ കണക്കുകളാണ് സർക്കാർ തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്രത്തിന് മുന്നിൽ ആവശ്യങ്ങൾ ഉന്നയിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. കാര്യശേഷിയില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. കഴിഞ്ഞതവണ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും ജനങ്ങളുടെ ഒപ്പം നിന്ന ഡീൻ ഇത്തവണ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ജോസഫ് പറഞ്ഞു. യോഗത്തിൽ യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി.കെ. സജീവ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. നേതാക്കളായ വി.ഡി. സതീശൻ, പി.സി. വിഷ്ണുനാഥ്, വി.ജെ. പൗലോസ്, ടി.യു. കുരുവിള, റോയ് കെ. പൗലോസ്, അഡ്വ. എസ്. അശോകൻ, ടി.കെ. മൊയ്തു, കെ.പി. ബാബു, കെ.എം. ഇബ്രാഹിം, മാത്യു കുഴൽനാടൻ, ടി.ജെ. വിനോദ്, ജയ്‌സൺ ജോസഫ്, ഷിബു തെക്കുംപുറം, ഐ.കെ. രാജു, പി.പി. ഉതുപ്പാൻ, എ.ജി. പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു.