കാസർകോട്: മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലെ ഒത്തുതീർപ്പ് വ്യവസ്ഥകൾ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയതിൽ പ്രതിഷേധിച്ച് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ 19ന് കലക്ട്രേറ്റ് ബഹുജനമാർച്ച് സംഘടിപ്പിക്കുമെന്ന് സമരസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലെ പ്രധാന ആവശ്യം അതിർത്തി നോക്കാതെ അർഹരായ മുഴുവൻ ദുരിതബാധിതരെയും പട്ടികയിൽപെടുത്തണമെന്നായിരുന്നു. എന്നാൽ ഇതുപാടെ അട്ടിമറിക്കപ്പെട്ടു. കഴിഞ്ഞ രണ്ടിന് ഇറങ്ങിയ സർക്കാർ ഉത്തരവിൽ ഈ ആവശ്യം നിരാകരിക്കപ്പെട്ടിരിക്കുകയാണെന്നും 11 ദുരിത ബാധിത പഞ്ചായത്തുകളിൽ താമസിക്കുന്നവരും ഇവിടെ നിന്നു പുറത്തുപോയി താമസിക്കുന്നവരും മാത്രമേ പട്ടികയിലേക്ക് പരിഗണിക്കുകയുള്ളൂവെന്നാണ് പുതിയ ഉത്തരവിലുള്ളതെന്ന് ഇവർ പറഞ്ഞു. വരും ദിവസങ്ങളിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും തിരഞ്ഞെടുപ്പിൽ എന്തു നിലപാട് സ്വീകരിക്കണം എന്നതിനെ കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
മാർച്ചിന്റെ മുന്നോടിയായുള്ള പ്രകടനം രാവിലെ 10ന് കാസർകോട് ഗവ. കോളജ് പരിസരത്ത് നിന്നാരംഭിക്കും. ദയാബായി, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, മുനീസ അമ്പലത്തറ, അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, കെ സമീറ, പി ഷൈനി, എം സുബൈദ,, എം എ നസീമ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.