കോട്ടയം: ബൈക്ക് നന്നാക്കാനെന്ന വ്യാജേന എത്തി വീട്ടമ്മയുമായി അടുപ്പം സ്ഥാപിച്ച യുവാവ് ഏഴു പവനും ബൈക്കും കവർന്നു മുങ്ങി. മോഷ്‌ടിച്ച മറ്റൊരു ബൈക്ക് വീട്ടുമുറ്റത്ത് ഉപേക്ഷിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടു മണിയോടെ ഇറഞ്ഞാൽ കൊച്ചുപുരയ്‌ക്കൽ പ്രവീണിന്റെ വീട്ടിലായിരുന്നു സംഭവം.

വീട്ടുമുറ്റത്ത് തന്നെ വർക്ക് ഷോപ്പ് നടത്തുകയാണ് പ്രവീൺ. പ്രവീണും ഭാര്യയും ആലപ്പുഴയിലെ ഒരു ക്ഷേത്രത്തിൽ ദർശനത്തിനു പോയിരിക്കയായിരുന്നു. ശരീരം തളർന്ന് കിടക്കുന്ന അച്ഛൻ നാണപ്പനും അമ്മ പൊന്നമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഈ സമയത്താണ് ബൈക്ക് നന്നാക്കാനെന്ന പേരിൽ യുവാവ് എത്തിയത്. പ്രവീൺ ഇപ്പോൾ വരുമെന്നും കാത്തിരിക്കാനും പറഞ്ഞ ശേഷം മുന്നിലെ വാതിൽ ചാരി, പിൻവാതിലിലൂടെ പൊന്നമ്മ മൈക്രോ ഫിനാൻസ് യോഗത്തിനു പോയി. ഈ സമയം വാതിൽ തുറന്ന് അകത്ത് കയറിയ പ്രതി അലമാര കുത്തിത്തുറന്ന് സ്വർണവും, പുറത്ത് വച്ചിരുന്ന സി.ഡി ഡീലക്‌സ് ബൈക്കുമായി മുങ്ങുകയായിരുന്നു. ഇയാൾ വച്ചിട്ടുപോയ യൂണിക്കോൺ ബൈക്ക് മോഷ്ടിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ഈസ്റ്റ് സി.ഐ ടി.ആർ ജിജു, എസ്.ഐ മഹേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.