പാലാ: മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ റീസർവേയിലെ അപാകത മൂലം പുരയിടങ്ങൾ തോട്ടമെന്ന് തെറ്റായി രേഖപ്പെടുത്തിയത് തിരുത്തി നൽകുന്നതിനുള്ള നടപടികൾ തുടങ്ങി. മീനച്ചിൽ താലൂക്കിൽ തിരുത്തൽ നടപടികൾക്കായി തഹസിൽദാർ ഓഫീസിൽ പ്രത്യേക വിഭാഗം രൂപവത്ക്കരിച്ചിട്ടുണ്ട്. ഭൂരേഖാ തഹസിൽദാർക്കാണ് തിരുത്തൽ നടപടികളുടെ ചുമതല.
1970കളിൽ നടന്ന റീസർവേയിൽ റബർ കൃഷി നടന്ന സ്ഥലങ്ങളെല്ലാം തോട്ടമെന്ന് സർവേ ഉദ്യോഗസ്ഥർ തെറ്റായി രേഖപ്പെടുത്തിയതാണ് സ്ഥലമുടമകൾക്ക് വിനയായത്. മുമ്പ് റവന്യൂ അധികൃതർക്ക് അപേക്ഷ നല്കി തിരുത്തി വാങ്ങാൻ സാധിക്കുമായിരുന്നെങ്കിലും രണ്ടു വർഷം മുമ്പ് ഭൂമി ഇത്തരത്തിൽ തിരുത്തി നല്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് സ്ഥലമുടമകൾ പ്രതിസന്ധിയിലായത്. സർവേയ്ക്ക് മുമ്പ് പുരയിടങ്ങളെന്ന് രേഖകളുള്ള സ്ഥലങ്ങളാണ് തോട്ടമെന്ന് തെറ്റായി രേഖപ്പെടുത്തിയത്. തോട്ടഭൂമിയല്ലന്ന് തിരുവനന്തപുരത്തെ സർവ്വേയർ ഓഫീസിൽ നിന്ന് നല്കിയ രേഖകളുമായി എത്തിയാലും റവന്യൂ അധികൃതർ നടപടി സ്വീകരിക്കായതോടെ പ്രതിഷേധമുയർന്നിരുന്നു. ജനപ്രതിനിധികൾ ഈ വിഷയം നിയമസഭയിൽ ഉന്നയിച്ചതിനെ തുടർന്ന് അദാലത്തുകൾ തുടങ്ങിയിരുന്നെങ്കിലും പ്രളയത്തിനുശേഷം തിരുത്തൽ നടപടികൾ മുടങ്ങുകയായിരുന്നു. ഇതാണ് പുനരാരംഭിച്ചത്.
തിരുത്തി ലഭിക്കുന്നതിന് 1970ന് മുമ്പുള്ള രേഖകൾ സഹിതം തഹസിൽദാർക്ക് അപേക്ഷ നൽകണം. ഇതു സംബന്ധിച്ച വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് പരിശോധിച്ചശേഷം തെറ്റ് തിരുത്തി നല്കും.വില്ലേജാഫീസർക്ക് അപേക്ഷ നൽകി റിപ്പോർട്ട് ലഭിച്ചശേഷവും തഹസീൽദാർക്ക് അപേക്ഷ നല്കാം.കൊണ്ടൂർ വില്ലേജിലെ എഴുപത്തിയഞ്ച് ശതമാനം സ്ഥലങ്ങളും ഇത്തരത്തിൽ തോട്ടമെന്ന് രേഖപ്പെടുത്തിയതാണ്.രണ്ടായിരത്തിലധികം അപേക്ഷകൾ നിലവിൽ മീനച്ചിൽ താലൂക്കിൽ പരിഗണനയിലുണ്ട്. അഞ്ഞൂറോളം ആളുകൾക്ക് തിരുത്തി നല്കിയിട്ടുണ്ട്
പ്രതീക്ഷയിൽ നാട്ടുകാർ
വീടുകളും കെട്ടിടങ്ങളും നിർമ്മിച്ചിട്ടും മാസങ്ങളായിട്ടും പഞ്ചായത്ത് പെർമിറ്റ് ലഭിക്കാത്തതിനാൽ ഉയർന്ന തുകയ്ക്കുള്ള് വൈദ്യുതി ചാർജ് അടയ്ക്കേണ്ട ഗതികേടിലാണ് ജനങ്ങൾ.സ്ഥലങ്ങൾ മുറിച്ചുവിൽക്കുവാൻ സാധിക്കുന്നില്ല. കെട്ടിടങ്ങൾ നിർമ്മിക്കുവനോ മറ്റ് ആവശ്യങ്ങൾക്കോ വിനിയോഗിക്കുവനോ സാദ്ധ്യമല്ല. സ്ഥലങ്ങളിൽ നിർമ്മിച്ചിട്ടുള്ള വീടുകളുൾപ്പടെയുള്ള കെട്ടിടങ്ങൾക്ക് പഞ്ചായത്ത് പെർമിറ്റി നല്കുന്നില്ല. തലമുറകളായി താമസിച്ചു വന്നിരുന്ന ഭൂമിയിലാണ് വീടു നിർമ്മിക്കുവാൻ സാധിക്കാത്തത്. തിരുത്തൽ നടപടികൾ പൂരോഗമിക്കുമ്പോൾ സാഹചര്യങ്ങൾക്ക് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.