kadapuzhaki-venna-maram

തലയോലപ്പറമ്പ് :പ്രളയത്തിന്റെ ദുരിതത്തിൽ നിന്ന് കരകയറാതെ പുത്തൻ തോട്. തലയോലപ്പറമ്പ് ചന്തപ്പാലം - അടിയം റോഡിൽ പുത്തൻ തോടിന് കുറുകെ കടപുഴകി വീണ് കിടക്കുന്ന മരമാണ് പ്രശ്നത്തിന് കാരണം. കടപുഴകിവീണ മരം മുറിച്ച് നീക്കാത്തത് റോഡ് ഇടിച്ചിലിനും നീരൊഴുക്കിനും തടസമാകുന്നു. പ്രളയത്തിൽ റോഡരികിൽ നിന്ന കൂറ്റൻ വാക മരം കടപുഴകിവീണതിനെ തുടർന്ന് റോഡിനോട് ചേർന്നുള്ള പുഴയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണിരുന്നു. മരത്തിലെ ശിഖരങ്ങളുടെ ഭാരം മൂലം താഴ്ഭാഗം പൊങ്ങി കൂടുതൽ തീരം ഇടിയാൻ സാദ്ധ്യത ഏറെയാണെന്നും തോട്ടിൽ മരത്തിന്റെ ചില്ലകൾ കിടക്കുന്നത് മൂലം മാലിന്യങ്ങൾ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു. അടിയന്തിരമായി മരം നീക്കം ചെയ്ത് ഇടിഞ്ഞ് വീണ തീരം കല്ല് കെട്ടി സംരക്ഷിക്കണമെന്നും നീരൊഴുക്ക് സുഗമമാക്കണമെന്നും ആവശ്യം ശക്തമാണ്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപം ശക്തമാണ്.