മോഹൻലാൽ എന്ന മലയാളസിനിമയുടെ സിനിമയുടെ ഇതിഹാസത്തെക്കുറിച്ച് ഓരോ സംവിധായകനും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ് ഡയറക്‌ടേഴ്‌സ് ആക്‌ടർ ആണ് ലാൽ എന്ന്. ഏതുപുതിയ സംവിധായകനായാലും അദ്ദേഹത്തിന്റെ മനസിന് തൃപ്‌തി ലഭിക്കുന്നതുവരെ സീനുകൾ പല ആവർത്തി അഭിനയിക്കുന്നതിൽ മോഹൻലാൽ ഒരു മടിയും കാണിക്കാറില്ല. ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ അദ്ദേഹം തന്റെ സംവിധായകനെ കാതോർക്കുന്ന കാഴ്‌ച, ഈ സൂപ്പർതാരത്തെ നോക്കികാണുന്നവർക്ക് അത്ഭുതമാണ്.
സംവിധായകൻ ഭദ്രനും പറയുന്നു, തന്റെ അനുഭവവും വ്യത്യസ്‌തമല്ലെന്ന്. മലയാളസിനിമ കണ്ട എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രം സ്ഫടികം പിറന്നതിന് പിന്നിൽ ഒരുപാടു കഥകളുണ്ട്. ആടുതോമയായി മോഹൻലാൽ നിറഞ്ഞാടിയപ്പോൾ അനുകരണം അസാധ്യമായ രീതിയിൽ ഒരു കഥാപാത്രം അവിടെ ജനിക്കുകയായിരുന്നു. എന്നാൽ തന്നോടൊപ്പമുള്ള ഓരോ സിനിമ കഴിയുമ്പോഴും ലാൽ പറയാറുള്ള ഒരു പരാതിയുണ്ടെന്ന് ഭദ്രൻ വെളിപ്പെടുത്തുന്നു. പരാതി എന്നുപറഞ്ഞാൽ വളരെ രസകരമായ ഒരു പരിഭവം.
ഭദ്രന്റെ വാക്കുകളിലൂടെ-
'മോഹൻലാലിനെ കൊണ്ട് സ്ട്രെയിൻ ചെയ്യിക്കുമ്പോഴുള്ള കുഴപ്പങ്ങൾ വേറെയാണ് (ചിരിക്കുന്നു). മോഹൻലാലിന് എന്റെ സിനിമയിൽ എപ്പോഴും സ്ട്രെയിനാണ്. അദ്ദേഹം പറയും, 'നിങ്ങടെ സിനിമ അഭിനയിക്കുമ്പോഴെല്ലാം ഒരു കാര്യം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഓരോ സിനിമ കഴിയുമ്പോഴും പിന്നെയൊരു ആറുമാസം എനിക്ക് വേറൊരു സിനിമയും ചെയ്യാൻ സാധിക്കില്ല'. എല്ലാ അസുഖങ്ങളും, നീരുവീഴ്‌ചയും, ഒടിച്ചിലും ഉളുക്കുമൊക്കെ അദ്ദേഹത്തിന് എന്റെ സിനിമയിലാ. പക്ഷേ അവിടെ നമ്മൾ അപ്രിഷ്യേറ്റ് ചെയ്യേണ്ട കാര്യം, എനിക്കു തോന്നുന്നു ലോകത്തിങ്ങനെയൊരു നടനുണ്ടാകില്ല. നോ എന്നൊരു വാക്ക്, മുഖത്തൊരു അസന്തുഷ്‌ടി അദ്ദേഹത്തിനില്ല. ചെയ്യാൻ പറ്റിയാലും ഇല്ലെങ്കിലും നന്നളെ ഒരിക്കലും ലാൽ നിരാശപ്പെടുത്തില്ല. എനിക്ക് മുൻപിലൊരു ക്യാമറയുണ്ടെന്നും, ആ ക്യാമറയ്‌ക്കു പിറകിൽ എന്നെക്കാൾ ധീരന്മാരായ, എന്നെക്കാൾ ഇതറിയാവുന്ന ഒരു വകുപ്പ് പിറകെയുണ്ടെന്നുമുള്ള ചിന്തയാണദ്ദേഹത്തിന്.